തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന വിമർശനങ്ങൾക്കിടെ മരണപ്പെടുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ കഴിയുന്ന സർക്കാർ സംവിധാനം നിലവിൽ വന്നു. കൊവിഡ് ഡെത്ത് ഇൻഫർമേഷൻ പോർട്ടലിലൂടെ (https://covid19.kerala.gov.in/deathinfo/) ഇനി വിവരങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സർക്കാർ ഔദ്യോഗികമായി കൊവിഡ് മരണമാണെന്ന് റിപ്പോർട്ട് ചെയ്തവയെല്ലാം പേര്, ജില്ല, മരണത്തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ ഈ പോർട്ടലിലൂടെ കണ്ടെത്താനാകും. നിലവിൽ ജൂലായ് 22വരെയുള്ള മരണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവശേഷിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. മരണങ്ങൾ സ്ഥിരീകരിച്ച് ഡി.എം.ഒ നൽകുന്ന ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ ആധികാരികത സർക്കാർ സ്ഥാപനങ്ങൾക്ക് പരിശോധിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. പ്രതിപക്ഷം ഉൾപ്പെടെ സർക്കാരിനെതിരെ ആയുധമാക്കിയ വിഷയമായിരുന്നു മരണവിവരങ്ങളിലെ സുതാര്യത. മരണവിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |