കോട്ടയം: ആശുപത്രിയിലേക്ക് പോകും വഴി ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. രക്ഷകരായത് ഓട്ടോ ഡ്രൈവറും അതുവഴി വന്ന ആംബുലൻസ് ഡ്രൈവറും. നട്ടാശേരി സ്വദേശിയായ ശ്രീക്കുട്ടിയാണ് (27) കോട്ടയം ടൗൺഹാളിനു സമീപത്തെ സിഗ്‌നലിനു മുന്നിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പോകാനായി ചവിട്ടുവരിയിൽ നിന്ന് സന്തോഷിന്റെ ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. ശ്രീക്കുട്ടിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. അനുജത്തിയും സുഹൃത്തായ പെൺകുട്ടിയുമാണ് ഒപ്പമുണ്ടായിരുന്നത്. ടൗൺഹാളിനു സമീപം എത്തിയപ്പോൾ യുവതി ഓട്ടോയിൽ പ്രസവിച്ചു. കുഞ്ഞ് ഒാട്ടോയുടെ തട്ടിലേക്ക് ഊർന്നുവീണു. ഇതറിഞ്ഞ സന്തോഷ് ഒാട്ടോ റോഡരികിലേക്കു നിറുത്തി. ഭയന്നു പോയ പെൺകുട്ടികൾ റോഡിൽ ഇറങ്ങിനിന്ന് കരയാൻ തുടങ്ങി. അതിനിടെയാണ് ആംബുലൻസിൽ രഞ്ജിത്ത് അതുവഴി വന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഷാളെടുത്ത് കുഞ്ഞിനെ പൊക്കിൾക്കൊടിയോടെ കൈയിൽ എടുത്തുപിടിച്ച് അമ്മയെയും ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചശേഷമാണ് പൊക്കിൾക്കൊടി മുറിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മനേജ്‌മെന്റ് ടീമിൽ അംഗമാണ് രഞ്ജിത്ത്. പാത്താമുട്ടം മുട്ടുചിറ സ്വദേശിയായ ഇദ്ദേഹം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രൈവറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പനച്ചിക്കാട് പഞ്ചായത്തിനു വിട്ടുനൽകിയ ആംബുലൻസാണ് ഓടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |