SignIn
Kerala Kaumudi Online
Friday, 29 March 2024 12.51 PM IST

ഡെപ്യൂട്ടേഷനിൽ പാേയവർ മടങ്ങിവന്നില്ല, 214 ഉന്നത കസേരകളിൽ ആളില്ല

secretariate

തിരുവനന്തപുരം: ഡെപ്യൂട്ടേഷനിൽ ഡൽഹിക്ക് പോയവർ തിരിച്ചെത്താതായതോടെ സംസ്ഥാനത്ത് 214 ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ കസേരകൾ ഒഴിഞ്ഞു കിടക്കുന്നു. സംസ്ഥാനത്ത് ഐ.എ.എസ് കേഡറിന്റെ അംഗീകൃത ബലം 231 ആണ്. എന്നാൽ 87 പേരുടെ കുറവുണ്ട്. ഐ.പി.എസിന് 172 വേണ്ടപ്പോൾ കുറവുള്ളത് 82 ഉദ്യോഗസ്ഥർ. ഐ.എഫ്.എസ് കേഡറിൽ 107 പേരുണ്ടാകേണ്ടിടത്ത് 62 പേരേയുള്ളൂ. 45 പേരുടെ കുറവ്.

കേരള കേഡറിലുള്ള 22 ഐ.എ.എസുകാർ കേന്ദ്ര ഡെപ്യൂട്ടേഷനിലും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ ഇന്റർ കേഡർ ഡെപ്യൂട്ടേഷനിലും 6 പേർ സംസ്ഥാന സർക്കാരിന് കീഴിൽ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലും ജോലി നോക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരിൽ 23 പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒരാൾ ഇന്റർ കേഡർ ഡെപ്യൂട്ടേഷനിലും 2 പേർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലുമാണ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥരിൽ 14 പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. 5 പേർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലും.

വർഷങ്ങളായി ഇങ്ങനെ ജോലി ചെയ്തുവരുന്നവരാണിവർ. അതേസമയം മറ്റ് സംസ്ഥാന കേഡറുകളിൽ നിന്ന് ഒരു ഐ.എ.എസുകാരനും മൂന്ന് ഐ.പി.എസുകാരനും എട്ട് ഐ.എഫ്.എസുകാരനും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്.

എണ്ണം കുറഞ്ഞതോടെ ഒരു ഉദ്യോഗസ്ഥൻ നിരവധി ചുമതലകൾ ഒരുമിച്ച് വഹിക്കേണ്ട അവസ്ഥയാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ച ഐ.എ.എസ്.ഉദ്യോഗസ്ഥനെ മറ്റ് ചുമതലകൾ ഏല്പിക്കാറില്ല. എന്നാൽ, നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന് മറ്റ് വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും എം.ഡിയുമാണ് കൗൾ. പുറമെ ധനകാര്യ വകുപ്പ് എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ ചുമതലയുമുണ്ട്. ഇതുപോലെ അധികഭാരം ചുമക്കുകയാണ് ഉന്നത ഉദ്യോഗസ്ഥരിലേറെയും. ഇതാേടെ ചില പദ്ധതികൾക്ക് മെല്ലേപ്പോക്കുമായി.

നേരിട്ടുള്ള നിയമനത്തിലൂടെയും സ്ഥാനക്കയറ്റം നൽകിയും കൂടുതൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ചുമതലകളിലേക്ക് കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEPUTATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.