തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ മന്ത്രിമാരുടേതടക്കം ഉന്നതന്മാരുടെ പേഴ്സണൽ സ്റ്റാഫായി ജോലി നോക്കിയവർക്ക് വമ്പിച്ച വയസിളവ്.
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഗവ. ചീഫ് വിപ്പ്/ സ്പീക്കർ/ ഡെപ്യൂട്ടി സ്പീക്കർ/ധനകാര്യ കമ്മിറ്റികളുടെ ചെയർമാന്മാർ എന്നിവരുടെയും പേഴ്സണൽ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചവർക്ക് 50 വയസു വരെ അപേക്ഷിക്കാമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം ജനറൽ വിഭാഗക്കാങർക്ക് 36 വയസ് വരെയും സംവരണ വിഭാഗങ്ങൾക്ക് 40 വയസ് വരെയുമാണ് അപേക്ഷിക്കാനാവുന്നത്. എത്ര വർഷം വരെ ജോലി നോക്കിയവർക്കാണ് ഇളവെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ, മാസങ്ങളോ ദിവസങ്ങളോ പേഴ്സണൽ സ്റ്റാഫിൽ അംഗമായവർക്കും ഇളവ് ലഭിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക് / സബ്ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ നിലവിലെ 50 ഒഴിവുകളിലേക്കുള്ള അപേക്ഷയിലാണ് ഉന്നതരുടെ
ഇഷ്ടക്കാർക്ക് വൻ വയസ് ഇളവ് നൽകി റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനമിറക്കിയത്. മേയ് 18നാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ശമ്പള സ്‌കെയിൽ 19000-43600 രൂപ. വരാനിരിക്കുന്ന ഒഴിവുകളിലും ഈ ഇളവ് ബാധകമാക്കാനാണ് നീക്കം.
താത്കാലികക്കാർക്ക്
ഗ്രേസ് മാർക്ക്
ഇതേ തസ്തികയിൽ താത്കാലിക/ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരോ ചെയ്തിട്ടുള്ളവരോ ആയ അപേക്ഷകർക്ക് സേവന കാലഘട്ടം കണക്കാക്കി പൂർത്തീകരിച്ച ഓരോ മൂന്നു വർഷത്തിനും ഒരു മാർക്ക് എന്ന കണക്കിൽ പരമാവധി 5 മാർക്ക് വരെ ഗ്രേയ്സ് മാർക്ക് നൽകും.
ചോദ്യം ചെയ്യുമെന്ന്
സംഘടനകൾ
റിക്രൂട്ട്മെന്റ് ബോർഡിന്റെ തോന്ന്യാസം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ബോർഡിലെ പ്രതിപക്ഷ സംഘടനാനേതാക്കൾ പറഞ്ഞു. പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെ തഴഞ്ഞ് ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് ശ്രമമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |