SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.14 AM IST

കണ്ണീർബാല്യത്തിന്റെ വഴിയിലൂടെ എ.എസ്.ഐ ധർമ്മരാജൻ

p

കൊച്ചി: റെയിൽപ്പാളത്തിൽ നിന്ന് പ്ളാസ്റ്റിക് പെറുക്കി വിറ്റിരുന്ന ഒരു ബാല്യമുണ്ടായിരുന്നു ധർമ്മരാജന്. ഇപ്പോൾ അതേ റൂട്ടിൽ ഡ്യൂട്ടി ചെയ്യുന്ന റെയിൽവേ പൊലീസ് എ.എസ്.ഐയാണ് തിരുവാണിയൂർ രശ്മിഭവനിൽ എം. ധർമ്മരാജൻ.

അമ്പതാം ജന്മദിനത്തിൽ ധർമ്മരാജൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് തുടങ്ങുന്നതിങ്ങനെ: "കഴിഞ്ഞ ദിവസം എന്റെ അൻപതാം ജന്മദിനമായിരുന്നു. ഇപ്പോൾ എനിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്, നല്ല വീടുണ്ട്, നല്ല വസ്ത്രങ്ങളുണ്ട്. ഇതൊന്നും ഇല്ലാത്ത ഒരു കാലം രാജൻ എന്ന ധർമ്മരാജനുണ്ടായിരുന്നു."

ബാല്യത്തിൽ പുലർകാലേ എഴുന്നേറ്റ് റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ നടക്കും. യാത്രക്കാർ വലിച്ചെറിയുന്ന പ്ളാസ്റ്റിക് ഗ്ളാസുകൾ പാളത്തിൽ നിന്ന് പെറുക്കി വിറ്റാണ് ജീവിക്കാൻ വരുമാനം കണ്ടെത്തിയിരുന്നത്. സ്കൂൾ പഠനകാലത്ത് ജീവിക്കാനായി പല വഴികൾ തേടിയിരുന്നു. അവധി ദിവസങ്ങളിൽ മേശതുടയ്ക്കാനും വാർക്കപ്പണികൾക്ക് സഹായിയായും പോയി.

"കഷ്ടപ്പാടുകൾക്കിടയിൽ ഒൻപതാം ക്ളാസിൽ മൂന്നു തവണ തോറ്റെങ്കിലും പരിശ്രമത്തിലൂടെ പത്താം ക്ളാസിലും വിജയം കൈവരിച്ചു. സ്കൂളിൽ ഉച്ചക്കഞ്ഞി കിട്ടുന്നതിനാൽ വിശപ്പറിഞ്ഞില്ല." ഇതു പറയുമ്പോൾ ധർമ്മരാജന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ചിത്രപ്പുഴയിൽ അമ്മാവന്മാരുടെ വീടിനോടു ചേർന്ന് ചായ്പ് കെട്ടിയാണ് മൂന്ന് സഹോദരങ്ങളും അമ്മയും താനും കഴിഞ്ഞിരുന്നത്. പിന്നീട് പഞ്ചായത്തംഗം വല്ലയിൽ ഭദ്ര‌യുടെ സഹായത്താൽ തിരുവാങ്കുളം കമ്പിവേലിക്കകം കോളനിയിൽ നാലു സെന്റ് ഭൂമി ലഭിച്ചു. അവിടെ ഓലപ്പുരവച്ചു താമസം തുടങ്ങി. മഴപെയ്താൽ ചോർന്നൊലിച്ച് വീട്ടിൽ വെള്ളക്കെട്ടാകും. കുത്തിയിരുന്നാണ് നേരം വെളുപ്പിക്കുന്നത്. ഇതിനിടയിൽ ബ്ളോക്ക് പഞ്ചായത്തിൽ നിന്ന് ഓടു മേയാൻ സഹായം ലഭിച്ചു.

പത്താംക്ളാസ് പാസായതോടെ എടത്തല അൽ അമീൻ കോളേജിൽ ചേർന്നു. വീട്ടിലെ ദാരിദ്ര്യം മൂലം പഠനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അവധിദിവസങ്ങളിൽ അയൽക്കാരനായ കോൺട്രാക്ടർ രാജന്റെ കൂടെ റോഡ് പണിക്കും പോകുമായിരുന്നു. പിന്നീട് പി.എസ്.സി പരീക്ഷ എഴുതി 1999ൽ പൊലീസ് കോൺസ്റ്റബിളായി നിയമനം ലഭിച്ചു.

ദൈവം തന്ന കൂലി

താൻ ഗ്ളാസ് പെറുക്കിയിരുന്ന ആലുവ-എറണാകുളം-തൃപ്പൂണിത്തുറ ലൈനിൽ ഡെപ്യൂട്ടേഷനിൽ ബീറ്റ് ഡ്യൂട്ടി ലഭിച്ചത് ഒരു നിയോഗമായാണ് ധർമ്മരാജൻ കരുതുന്നത്.

"ദൈവം തന്ന കൂലിയാണ് ഈ ജോലി; നന്ദി, ഒരായിരം നന്ദി!" ധർമ്മരാജൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ. മിനിയാണ് ഭാര്യ. വിവാഹിതയായി മുംബയിൽ കഴിയുന്ന മകൾ രശ്മിയും കളമശേരി പോളി ടെക്നിക് വിദ്യാർത്ഥി മിഥുൻരാജും അടങ്ങിയതാണ് കുടുംബം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASI DHARMARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.