ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
കൊച്ചി: നടിക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ക്വട്ടേഷൻ നൽകിയ സംഭവം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ആദ്യത്തേതായിരിക്കുമെന്നും നടൻ ദിലീപാണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ. അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇതു പറയുന്നത്.
അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യത്തേതും സമാനതകളില്ലാത്തതുമാണ്. അന്വേഷണോദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. സത്യം പുറത്തു കൊണ്ടുവരാൻ ദിലീപിനെ ഉൾപ്പെടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. അന്വേഷണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരാണ് പ്രതികൾ. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനയാണ് തെളിവുകൾ നൽകുന്നത്. ഇതു സാധാരണ ഗൂഢാലോചനക്കേസല്ല. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും-സ്റ്റേറ്റ്മെന്റിൽ പറയുന്നു
ഇരുപതോളം സാക്ഷികൾ
കൂറു മാറി
നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ തുടക്കം മുതൽ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച്
ബോധിപ്പിച്ചു. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് രണ്ടു കേസെടുത്തിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. വിചാരണക്കോടതിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ നിയോഗിച്ച രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജി വച്ചു. ഇതിലും ദിലീപിനുള്ള പങ്ക് വ്യക്തമാണ്.
അന്വേഷണോദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ദൃക്‌സാക്ഷി തന്നെ മൊഴിയുമായി രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കുന്ന ഓഡിയോ ക്ളിപ്പുകളും ലഭിച്ചു. ഇതു ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ജനുവരി 13ന് ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽ ഉൾപ്പെടെ 19 സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് കൊച്ചിയിലെ റീജിയണൽ ഫോറൻസിക് ലാബിൽ നൽകി.
മുൻകൂർ ജാമ്യഹർജി
ഇന്ന് പരിഗണിക്കും
കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ശരത് എന്നിവരാണ് മുൻകൂർ ജാമ്യഹർജികൾ നൽകിയത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹർജികൾ ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |