തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ, സംവിധായകൻ ബാലചന്ദ്രകുമാർ പത്തു ലക്ഷം രൂപ വാങ്ങിയ ശേഷം തന്നെ ബ്ളാക്ക് മെയിൽ ചെയ്തെന്നും നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരുൾപ്പെടെ പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ ദിലീപിന്റെ സ്റ്റേറ്റ്മെന്റ്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഇന്നലെ സുപ്രീംകോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു.
അതേസമയം, ബിഷപ്പിനെ പറ്റിയുള്ള പരാമർശങ്ങൾക്കെതിരെ നെയ്യാറ്റിൻകര രൂപതയും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും ശക്തമായി പ്രതികരിച്ചു. തന്നെ പറ്റിയുള്ള പരാമർശങ്ങൾ ബിഷപ്പ് വിൻസന്റ് സാമുവേലും തള്ളി.
ജാമ്യത്തിന് ബിഷപ്പ് സഹായിച്ചെന്ന്
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നേടാൻ നെയ്യാറ്റിൻകര ബിഷപ്പുമായി ബന്ധപ്പെട്ടാണ് സഹായിച്ചതെന്ന് ബാലചന്ദ്രകുമാർ അവകാശപ്പെട്ടെന്നാണ് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ പറയുന്നത്. ജാമ്യം ലഭിച്ച ശേഷം ബിഷപ്പിന് നൽകാനെന്ന പേരിൽ വൻതുക ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. മറ്റു ചിലർക്കും പണം നൽകണമെന്നും ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. പത്തു ലക്ഷത്തിലേറെ രൂപ കൈപ്പറ്റി. വീണ്ടും പണം നൽകാത്തതിനാലാണ് തനിക്കെതിരെ തിരിഞ്ഞത്.ഉന്നതരുമായി ബന്ധമുള്ള നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടാൽ ശരിയായ അന്വേഷണം നടക്കുമെന്നും നിരപരാധിത്വം തെളിയിക്കാമെന്നും ബാലചന്ദ്രകുമാർ വാഗ്ദാനം ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ലത്തീൻ കത്തോലിക്ക സമുദായാംഗവും തിരുവനന്തപുരം രൂപത അംഗവുമാണ്. അതിനാൽ ബിഷപ്പുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രി, മന്ത്രിമാർ, പൊലീസ് ഓഫീസർമാർ എന്നിവരുമായി അടുപ്പമുണ്ടെന്നും കേസിൽ ദിലീപിന് ബന്ധമില്ലെന്ന് ബിഷപ്പ് വഴി മറ്റ് വിശിഷ്ടവ്യക്തികളെ അറിയിക്കാമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ബിഷപ് ഇടപെട്ടിട്ടില്ല
( നെയ്യാറ്റിൻകര രൂപതയുടെ വിശദീകരണം )
ബിഷപ്പിന് ബാലചന്ദ്രകുമാറിനെ അറിയില്ലെന്ന് രൂപതാ വക്താവ് മോൺ. ജി. ക്രിസ്തുദാസ്. ഒരു സമുദായത്തിന്റെ ആത്മീയ നേതാവായ ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. ഇത്തരം വിഷയങ്ങളിൽ ബിഷപ്പിന്റെ പേര് വലിച്ചിഴയ്ക്കരുത്.
പ്രതിഷേധിച്ച് ലാറ്റിൻ
കാത്തലിക് അസോ.
ദിലീപിന്റെ സത്യവാങ്മൂലത്തിൽ നെയ്യാറ്റിൻകര ബിഷപ്പ് വിൻസന്റ് സാമുവലിനെതിരെയുളള പരാമർശങ്ങൾ വാസ്തുതാവിരുദ്ധമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. നടൻ ദിലീപുമായോ ബാലചന്ദ്ര കുമാറുമായോ യാതൊരു ബന്ധവുമില്ല. ജാമ്യത്തിനായി ബിഷപ്പ് ഇടപെട്ടിട്ടില്ല. ഇത്തരം വ്യാജ വാർത്തകൾ വിശ്വാസികളിൽ ആഘാതം സൃഷ്ടിക്കും. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ ചേർന്ന അസോസിയേഷന്റെ അടിയന്തരയോഗം പ്രതിഷേധവും ഉൽക്കണ്ഠയും രേഖപ്പെടുത്തി.
ദിലീപ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടരുതെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും കാട്ടി സുപ്രീംകോടതിയിൽ ദിലീപിന്റെ സത്യവാങ്മൂലം. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ മറുപടി സത്യവാങ്മൂലം.
ഇനി അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണുള്ളത്. ഉദ്യോഗസ്ഥൻ വിചാരണ ഒഴിവാക്കാൻ ശ്രമിക്കുകയാണ്. തുടരന്വേഷണത്തിന്റെ ആവശ്യമില്ല. വിചാരണ വേഗത്തിൽ പൂർത്തിയാക്കണം. വിചാരണ കോടതി ജഡ്ജിയെ മാറ്റാനാണ് സർക്കാർ സമയം തേടുന്നത്. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണ കോടതി ജഡ്ജിയാണ്.
ബാലചന്ദ്രകുമാർ സുഹൃത്തല്ല:ദിലീപ്
കൊച്ചി:ബാലചന്ദ്രകുമാർ തന്റെ സുഹൃത്തായിരുന്നില്ലെന്നും അറിയപ്പെടാത്ത, വിജയിക്കാത്ത തിരക്കഥാകൃത്തും സംവിധായകനുമാണെന്നും ദിലീപിനു വേണ്ടി അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ദിലീപിന്റെ ആത്മാർത്ഥ സുഹൃത്തെന്ന വ്യാജേനയാണ് ബാലചന്ദ്രകുമാറിന്റെ പ്രചാരണം. അദ്ദേഹം തന്റെ സുഹൃത്തായിരുന്നില്ല. തൊഴിൽപരമായും സാമ്പത്തികമായും സഹായിക്കുക മാത്രമാണ് താൻ ചെയ്തത്.
സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടതോടെയാണ് 2014ൽ ബാലചന്ദ്രകുമാർ തന്നെ സമീപിച്ചത്. അദ്ദേഹം പറഞ്ഞ കഥകൾ മികച്ചതായിരുന്നില്ല. ഒരു പോക്കറ്റടിക്കാരന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു. തിരക്കഥ പൂർത്തിയാക്കിയാൽ നിർമ്മിക്കാമെന്ന് അറിയിച്ചു. പിക്ക് പോക്കറ്റ് എന്ന പേരിൽ 2015ൽ സിനിമ രജിസ്റ്റർ ചെയ്തു. തിരക്കഥ എഴുതാൻ വൈ.ബി. രാജേഷ്, സച്ചി എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ബാലചന്ദ്രകുമാറിന്റെ നിസ്സഹകരണം മൂലം എഴുതാൻ കഴിഞ്ഞില്ല. 2021 ഏപ്രിലിൽ സിനിമയിൽ നിന്ന് താൻ പിൻവാങ്ങി. തുടർന്നാണ് ബാലചന്ദ്രകുമാർ തനിക്കെതിരെ ഇറങ്ങിയത്.
വിദ്വേഷത്തോടെയും ദുരുദ്ദേശ്യത്തോടെയുമാണ് ബാലചന്ദ്രകുമാർ പ്രവർത്തിക്കുന്നത്. അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്നതുൾപ്പെടെ കെട്ടുകഥകളാണ്. വിധിയിലേക്ക് അടുത്ത വിചാരണ നീട്ടാൻ ശ്രമിക്കുകയാണ്. മറ്റു ചിലരുടെ പിന്തുണയും ബാലചന്ദ്രകുമാറിനുണ്ട്. പണം നൽകാത്തതിനാലാണ് തനിക്കെതിരെ കെട്ടുകഥകൾ പ്രചരിപ്പിച്ചത്. വ്യാജ വാട്ട്സാപ്പ് സന്ദേശങ്ങളും ഉപയോഗിച്ചു. എ.ഡി.ജി.പി ബി. സന്ധ്യയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് ഭീഷണിപ്പെടുത്തി.
നടിയെ ആക്രമിച്ച കേസ് , ഡിജിറ്റൽ തെളിവുകൾ ഇന്ന് ലഭിക്കും;
3 മൊബൈൽ ഫോൺ പിടിച്ചെടുത്തു
കൊച്ചി: ദിലീപിന്റെ വീട്ടിൽ നിന്നും നിർമ്മാണ കമ്പനി ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഒമ്പത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
അന്വേഷണ ഉദ്യോഗസ്ഥൻ മോഹനചന്ദ്രൻ നായരാണ് ഇക്കാര്യം അറിയിച്ചത്. മൊബൈൽ, ഐ പാഡ്, പെൻഡ്രൈവ്, ഹാർഡ് ഡിസ്ക് എന്നിവയാണ് പിടിച്ചെടുത്തത്. നടിയെ ആക്രമിച്ച ദൃശ്യം ഇലക്ട്രോണിക് ഉപകരണത്തിലേക്ക് മാറ്റിയോ, ഇതിൽ നിന്ന് മായ്ച്ചുകളഞ്ഞോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. ഇതിന് പുറമെ, 'വി.ഐ.പി' ശരത്തിന്റെ വീട്ടിൽ നിന്നും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ നിന്നും ചില വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ ദിലീപിന്റെ സഹോദരൻ അനൂപ്, സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് കൈമാറും.
അഞ്ച് ടീം, ഒരേ ചോദ്യം
ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെ പ്രത്യേകം ഇരുത്തി ഒരേ ചോദ്യങ്ങളാണ് ചോദിച്ചത്. ഇവരുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ റെക്കാർഡ് ചെയ്തിട്ടുണ്ട്. ഇതടക്കമായിരിക്കും കോടതിയിൽ ഹാജരാക്കുക.
ദിലീപ് സഹകരിച്ചാലും ഇല്ലെങ്കിലും
തെളിവുകൾ കിട്ടും:എസ്. ശ്രിജിത്ത്
കൊച്ചി:നടൻ ദിലീപിനെതിരെ ശക്തമായ തെളിവുകൾ കൈവശമുണ്ടെന്ന സൂചന നൽകി ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത്. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം.
സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയവ അല്ലാതെ മറ്റ് തെളിവുകൾ കൈവശമുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോൾ അതേക്കുറിച്ച് പറയാനാവില്ലെന്നും കോടതിയിൽ കണ്ടതാണല്ലോയെന്നുമായിരുന്നു പ്രതികരണം.
ചോദ്യം ചെയ്യലിൽ ദിലീപിന്റെ സഹകരണവും നിസ്സഹകരണവും കേസിന് ഗുണം ചെയ്യും. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തി സഹകരിക്കുമ്പോൾ ചില തെളിവുകൾ കിട്ടും. നിസ്സഹകരിക്കുമ്പോഴും തെളിവുകൾ ലഭിക്കും. രണ്ടും കേസന്വേഷണത്തിന് സഹായിക്കും. നിസ്സഹകരിച്ചാൽ കോടതിയെ അറിയിക്കും.
ക്രൈംബ്രാഞ്ചിന്റെ കേസുകൾ ഫലപ്രദമായി അന്വേഷിച്ച് വിജയിപ്പിക്കാമെന്ന വിശ്വാസമുണ്ട്. സത്യം പുറത്തുകൊണ്ടുവരും. ആവശ്യത്തിന് തെളിവ് കൈവശമുണ്ട്. ഇനിയും അന്വേഷിച്ച് കണ്ടെത്താനുണ്ട്. അത് നടന്നുകൊണ്ടിരിക്കുന്നു.
സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കും. അന്വേഷണോദ്യോഗസ്ഥന് കൊവിഡ് ബാധിച്ചു. ഉടൻ നടപടികൾ ആരംഭിക്കും. അഞ്ച് പ്രതികളെയും ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യും. ആറാമത്തെ പ്രതി വി.ഐ.പി ശരത്താണോയെന്ന് ഇപ്പോൾ പറയാനാവില്ല. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചോദ്യം ചെയ്യൽ. കൂടുതൽ സമയം വേണമെങ്കിൽ കോടതിയോട് ആവശ്യപ്പെടും. കോടതിയുടെ നിർദ്ദേശം പൂർണ്ണമായും പാലിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
ശുഭ്രവസ്ത്രമണിഞ്ഞ്
ശാന്തനായി ദിലീപ്
കൊച്ചി: വെള്ള മുണ്ടും ചുവന്ന ചെറിയ പുള്ളികളുള്ള വെളുത്ത ഷർട്ടും കറുത്ത മാസ്കുമണിഞ്ഞ് ശാന്തനായാണ് നടൻ ദിലീപ് ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. നെറ്റിയിൽ കടുംചുവപ്പ് കുറിയുമുണ്ടായിരുന്നു. മുന്നിലെത്തുക അളന്നുമുറിച്ചുള്ള ചോദ്യങ്ങളെന്ന് അറിയാമെങ്കിലും മുഖത്ത് യാതൊരു ഭാവപ്പകർച്ചയുമില്ലായിരുന്നു.
കെ.എൽ 07 സി.ടി. 1000 നമ്പറുള്ള സ്വന്തം ഇന്നോവ ക്രിസ്റ്റ കാറിലാണ് എത്തിയത്. ഡ്രൈവർക്കു പുറമെ സഹോദരൻ അനൂപ്, ഭാര്യാസഹോദരൻ സുരാജ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു.
രാവിലെ 8.40ന് ആലുവയിലെ 'പത്മസരോവരം' വീട്ടിൽ നിന്ന് പുറപ്പെട്ട ദിലീപിനെ മാദ്ധ്യമങ്ങൾ അനുഗമിച്ചു. കൃത്യം ഒമ്പതിന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. കാറിൽ നിന്നിറങ്ങിയപ്പോൾ ചുറ്റും കൂടിയ മാദ്ധ്യമ പ്രതിനിധികൾ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും ചെറുചിരിയോടെ കൈയുയർത്തി കാണിച്ച് ഓഫീസിലേക്ക് കയറി.
മാനേജർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ പിന്നാലെ മറ്റൊരു വാഹനത്തിൽ ഹാജരായി.
ഒന്നാം നിലയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് സൂപ്രണ്ട് മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു ആദ്യ ചോദ്യം ചെയ്യൽ. എല്ലാവരെയും പ്രത്യേകം ഇരുത്തിയായിരുന്നു ഇത്. ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും മദ്ധ്യമേഖല ഐ.ജി യോഗേഷ് അഗർവാളും ദിലീപിനെ ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |