കൊച്ചി: ഒന്നിലധികം ഫോറൻസിക് റിപ്പോർട്ടുകൾ, ഒരു ഡസനോളം മൊഴികൾ, രണ്ട് മാസത്തെ കണ്ടെത്തലുകൾ... ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ നടുവിലേക്കാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപ് ഇന്നെത്തുന്നത്. കേസിന്റെ തുടരന്വേഷണത്തിൽ ആദ്യമായാണ് ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം വരുന്നത്. ചോദ്യങ്ങളെ സമർത്ഥമായി നേരിടുകയാകും ദിലീപിന് മുന്നിലെ വെല്ലുവിളി. തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മർദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക. ഇന്ന് ഇരുകൂട്ടർക്കും നിർണായകമാണ്.
63 ദിവസം മുമ്പ് വധഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒടുവിൽ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ചോദ്യംചെയ്യൽ. ആലുവ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തിന് ഹാജരാകാനാണ് നിർദേശം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്കിന് അടിവരയിടുന്ന കൂടുതൽ വിവരങ്ങൾ ഇപ്പോഴത്തെ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേകസംഘം പറയുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടും ചോദ്യംചെയ്യലിൽ നിർണ്ണായകമാകും. ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽ നിന്ന് വിവരങ്ങൾ തേടും.
ഏപ്രിൽ 15ന് മുൻപ് തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
നീക്കിയതെല്ലാം വീണ്ടെടുത്തു ?
തിരിച്ചുകിട്ടാനാകാത്തവിധം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിനെ ചട്ടംകെട്ടി ദിലീപ് ഐ ഫോണുകളിൽ നിന്ന് മായ്ച്ചു കളഞ്ഞ വിവരങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടെടുത്തതായി വിവരം. വാട്‌സ്ആപ്പ് ചാറ്റുകളുൾപ്പെടെയുള്ള വിവരങ്ങളാണിവ. കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്തവിധം കളയാൻ ദിലീപ് ആവശ്യപ്പെട്ടതായാണ് സായ് ശങ്കറിന്റെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |