കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ നിർണായകമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നും അതോടൊപ്പം ഫോറൻസിക് പരിശോധനാ ഫലം മുഴുവൻ ലഭിച്ച ശേഷം ദിലീപിന്റെ സഹോദരൻ അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ ചെന്നൈയിലാണെന്നും അടുത്ത ആഴ്ച എത്തുമെന്നുമാണ് മറുപടി ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം ഏപ്രിൽ 15ന് അകം തുടരന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഈ കാലാവധിക്കകം പൂർണമായും ലഭിക്കില്ലെന്നും ഹർജിയിൽ പറയുന്നു.
ക്രൈംബ്രാഞ്ച് ഹർജിയിൽ പറയുന്ന കാര്യങ്ങൾ
ദിലീപും കൂട്ടരും ഉപയോഗിച്ച മൊബൈലുകൾ മുംബയിലെ ഒരു ലാബിൽ നൽകിയിരുന്നു. ദിലീപിന്റെ നാല് അഭിഭാഷകർ ഇതിലെ തെളിവുകൾ പരിശോധിക്കാൻ മുംബയിൽ പോയിരുന്നു. ഇവരെ ചോദ്യം ചെയ്യണം. ഒരു ജഡ്‌ജിയെ ബിഷപ്പ് മുഖേന സ്വാധീനിക്കാൻ ബാലചന്ദ്രകുമാറിന്റെ സഹായം തേടി സുരാജും അനൂപും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു.
ജഡ്ജി ഒപ്പിട്ടതടക്കമുള്ള ചില കോടതി രേഖകളുടെ ചിത്രങ്ങൾ ദിലീപിന്റെ ഫോണിൽ നിന്ന് കിട്ടി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം. അപേക്ഷ നൽകിയെങ്കിലും വിചാരണക്കോടതി അനുമതി നൽകിയിട്ടില്ല. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നു. കോടതി ജീവനക്കാരെ ഇതിനായി ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചു.
വിചാരണ അട്ടിമറിക്കാൻ ദിലീപ് നടത്തിയ നീക്കങ്ങൾക്ക് തെളിവുണ്ട്. അഭിഭാഷകരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിച്ചു.
ദിലീപിന്റെ രണ്ടു മൊബൈലുകളിലെ 90 ശതമാനം ഡേറ്റകൾ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. മറ്റുള്ളവ പരിശോധിക്കാൻ സമയം വേണം. ദിലീപിന്റെ ഫോണുകളിൽ നിന്ന് തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഫോൺ രേഖകൾ നശിപ്പിച്ചതിൽ അഭിഭാഷകർക്കു പങ്കുണ്ടെന്നു സായ് ശങ്കറിന്റെ മൊഴിയുണ്ട്. ഇയാൾ ഒളിവിലാണ്. ഇയാളെയും അഭിഭാഷകരെയും വിശദമായി ചോദ്യം ചെയ്യണം.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും
ഫോണുകളിൽ 11,161 വീഡിയോകൾ
കൊച്ചി: നടൻ ദിലീപും മറ്റ് പ്രതികളും ഹൈക്കോടതിയിൽ സമർപ്പിച്ച മൊബൈൽ ഫോണുകളിൽ 11161 വീഡിയോകളും 11238 ശബ്ദ സന്ദേശങ്ങളും കണ്ടെത്തി. രണ്ട് ലക്ഷത്തിലധികം ചിത്രങ്ങൾ, 1597 രേഖകൾ എന്നിവയും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടേതാണ് ആറു ഫോണുകൾ.
ദിലീപിന്റേതായിരുന്നു മൂന്ന് ഫോണുകൾ. ഒരെണ്ണം സുരാജിന്റേതാണ്.
ദിലീപിന്റെ രണ്ടു ഫോണുകളിൽ നിന്ന് മാത്രം 10879 ശബ്ദ സന്ദേശങ്ങളും 65384 ചിത്രങ്ങളും 6682 വീഡിയോകളും 779 രേഖകളും ലഭിച്ചു.
ഈ രണ്ട് ഫോണുകളുടെ വിവരങ്ങൾ മാത്രം പതിമ്മൂവായിരത്തോളം പേജുകൾ വരും.
രണ്ട് ലക്ഷത്തിലധികം പേജുകളുള്ള ഫോറൻസിക്ക് റിപ്പോർട്ടിൽ നിന്ന് വിവരങ്ങൾ തരം തിരിക്കുകയാണ് പൊലീസ് സംഘം.
ദിലീപിന്റെ അഭിഭാഷകർക്ക്
ബാർ കൗൺസിൽ നോട്ടീസ്
കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പരാതിയിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ നോട്ടീസ് നൽകി. സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള, അഡ്വ. ഫിലിപ്പ് ടി വർഗ്ഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ്.
പരാതിയുടെ പകർപ്പും നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. മറുപടി ഇരയ്ക്ക് കൈമാറും. ഇരയുടെ വിശദീകരണവും കൂടി കണക്കിലെടുത്താകും ബാർ കൗൺസിൽ പരാതി പരിഗണിക്കുക.
മൊബൈൽ ഫോൺ രേഖകൾ നശിപ്പിക്കാൻ അഭിഭാഷകർ സഹായിച്ചു, പ്രോസിക്യൂഷൻ സാക്ഷി ജിൻസണിനെ സ്വാധീനിക്കാൻ അഡ്വ. രാമൻപിള്ള ഇടപെട്ടു, ദിലീപിന്റെ വാച്ച്മാനായിരുന്ന ദാസനെ വിളിപ്പിച്ച് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു, മറ്റൊരു സാക്ഷി സാഗർ വിൻസെന്റിനെ സ്വാധീനിക്കാൻ പണം നൽകി തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |