കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകിയതിന് തെളിവു ലഭിച്ചെന്നുൾപ്പെടെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയാണ് അന്വേഷണത്തിന് മൂന്നു മാസം കൂടി നീട്ടിച്ചോദിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പീഡന ദൃശ്യങ്ങളുടെ കമന്ററി ഉൾപ്പെടുത്തിയ ചിത്രങ്ങൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ചെന്നുൾപ്പെടെ കോടതിയെ അറിയിച്ചു. 2015 നവംബർ ഒന്നിന് സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകി. സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ നവംബർ രണ്ടിന് തുക നിക്ഷേപിച്ചതിന്റെ തെളിവുകളും ലഭിച്ചു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്‌ഷൻസിലെ പരിശോധനയിൽ 2015 ഒക്ടോബർ 30ന് ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതിന് തെളിവുകൾ ലഭിച്ചു.
പീഡനദൃശ്യം അതേപടി വിവരിച്ച് തയ്യാറാക്കിയ പ്രിന്റിന്റെ ചിത്രങ്ങളാണ് അനൂപിന്റെ ഫോണിലുണ്ടായിരുന്നത്. അഭിഭാഷകന്റെ പക്കൽ നിന്ന് പകർത്തിയതാണെന്ന് അനൂപ് മൊഴി നൽകിയെങ്കിലും ഡിജിറ്റൽ പരിശോധനയിൽ ഇതു കളവാണെന്ന് വ്യക്തമായി. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പോ ഒറിജിനലോ ദിലീപിന്റെ പക്കലുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
ബാലചന്ദ്രകുമാറിനെ വിളിച്ചതെന്നു പറയുന്ന മൊബൈൽ നമ്പർ താനുപയോഗിച്ചിരുന്നതല്ലെന്ന് കാവ്യാ മാധൻ മേയ് ഒമ്പതിന് ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. കല്യാണത്തിനു മുമ്പ് ദിലീപിനെ വിളിക്കാൻ ഈ നമ്പരാണ് കാവ്യ ഉപയോഗിച്ചിരുന്നത്. നമ്പർ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ്. കാവ്യയുടെ ഡ്രൈവറായിരുന്നു പൾസർ സുനി. കുറ്റകൃത്യ പ്രേരണയിൽ കാവ്യയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തരത്തിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ശരത്തുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയുമുണ്ട്. ദിലീപിന്റെ വീട്ടിൽ സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാർ പറയുന്ന 2016 ഡിസംബർ 26ന് ആലുവയിലെ വീട്ടിൽ ബാലചന്ദ്രകുമാർ ഉണ്ടായിരുന്നില്ലെന്ന് ദിലീപ് പറയുന്നു. എന്നാൽ, അന്നേ ദിവസം ദിലീപിനൊപ്പം ബാലചന്ദ്രകുമാർ പകർത്തിയ സെൽഫി ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
ദൃശ്യങ്ങൾ ദിലീപിനു കിട്ടിയെന്നതു ശരിവയ്ക്കുന്ന തെളിവുകൾ സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ചു. ദിലീപ് ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചെന്ന് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ മൊഴിയുണ്ട്. ദൃശ്യങ്ങളടക്കങ്ങിയ ടാബ് ശരത്തിന്റെ കസ്റ്റഡിയിലായിരുന്നു. ഇതിലുള്ള ദൃശ്യങ്ങൾ ദിലീപും കൂട്ടരും കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ടാബ് കണ്ടെത്താൻ കഴിഞ്ഞില്ല. നിർണായക ഡിജിറ്റൽ തെളിവുകളുള്ള അനൂപിന്റെയും സുരാജിന്റെയും ഓരോ ഫോണുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മെമ്മറി കാർഡ് പരിശോനയ്ക്ക് നൽകാത്തത് നിയമവിരുദ്ധം
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ് വിചിത്രവും നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെതിരെ ഹർജി നൽകും.
കോടതിയുടെ പക്കലുള്ള മെമ്മറികാർഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണം. 2018 ഡിസംബർ 13ന് കാർഡ് അനധികൃതമായി കൈകാര്യം ചെയ്തെന്ന് വ്യക്തമാണ്. ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് 2020 ജനുവരി 29ന് ലാബിൽ നിന്ന് നൽകിയിരുന്നെങ്കിലും ഇക്കാര്യം പ്രോസിക്യൂഷനെ കോടതി അറിയിച്ചില്ല. റിപ്പോർട്ടിന്റെ പകർപ്പ് ഫോറൻസിക് ലാബിൽ നിന്ന് കണ്ടെടുത്തു. മെമ്മറികാർഡ് പലപ്പോഴായി പരിശോധിച്ചെന്ന് വിശ്വസനീയമായ വിവരമുണ്ട്. ദിലീപ് ഉൾപ്പെടെ പലതവണ ദൃശ്യങ്ങൾ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുമായി ചേർത്ത് ഇത് അന്വേഷിക്കണം.
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് ഏപ്രിൽ നാലിന് അപേക്ഷ നൽകിയിരുന്നെങ്കിലും മേയ് 26 വരെ ഉത്തരവു നൽകിയതായി അറിഞ്ഞില്ല. ഈയാവശ്യം മേയ് ഒമ്പതിന് നിരസിച്ചതായി കോടതി 26നാണ് അറിയിച്ചത്. ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ടു നൽകാതെ നെടുമ്പാശേരി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മേയ് 17ന് സാധാരണ തപാലിൽ അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |