തിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടായാൽ അതിനെ എങ്ങനെ അതിജീവിക്കാം എന്നതടക്കം കുടുംബങ്ങൾക്ക് ദുരന്തനിവാരണ സാക്ഷരത ഉറപ്പാക്കുന്ന പരിശീലന പദ്ധതിയായ 'സജ്ജം' തയ്യാറാവുന്നു. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ തുടർച്ചയാവുന്ന സാഹചര്യത്തിലാണിത്. ദുരന്തമുണ്ടായാൽ അടിയന്തരമായി എന്തെല്ലാം ചെയ്യണം എന്നതടക്കം പരിശീലിപ്പിക്കും. ഗ്രാമസഭകൾ വഴിയോ, മേഖലകൾ തിരിച്ചോ ആവും പരിശീലനം.
ദുരന്ത നിവാരണ അതോറിട്ടി തയ്യാറാക്കിയ പദ്ധതി സർക്കാർ തത്വത്തിൽ അംഗീകരിച്ചു. ഇക്കൊല്ലം തുടങ്ങി അഞ്ചുകൊല്ലം കൊണ്ട് പൂർത്തിയാവുന്ന പദ്ധതിക്ക് ചെലവ് 16 കോടി. 'ദുരന്തപ്രതിരോധ ശേഷിയുള്ള കുടുംബങ്ങൾ' എന്നതാണ് സന്ദേശം. സംസ്ഥാനത്തെ 77 ലക്ഷം വീടുകളിലും സന്ദേശം എത്തിക്കും. കിലയുടെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് നടപ്പാക്കുക. റവന്യു, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളുടെ സേവനവും പ്രയോജനപ്പെടുത്തും.
പരിശീലനം ഇങ്ങനെ
ഓരോ പ്രദേശത്തെയും സ്വഭാവമനുസരിച്ച് രക്ഷപ്പെടാനുള്ള മാർഗങ്ങൾ
പ്രധാന മുന്നറിയിപ്പുകൾ, ഓരോന്നിനുമുള്ള മുൻകരുതൽ
ദുരന്തമുണ്ടായാൽ ആരെ ബന്ധപ്പെടണം
വീട് നിർമ്മാണം ശരിയായ രീതിയിലാണോ, അല്ലെങ്കിൽ എങ്ങനെ ചെയ്യാം
വിവിധ ഇൻഷ്വറൻസ് പരിരക്ഷകൾ, ലഭ്യമാകുന്ന വഴികൾ
പ്രാഥമിക ശുശ്രൂഷകൾ, കരുതലുകൾ
'' ദുരന്തമുണ്ടായാൽ അതിനെ നേരിടാൻ മാനസികമായി സജ്ജമാക്കുകയാണ് പദ്ധതി ലക്ഷ്യം.
ഡോ.ശേഖർ.എൽ. കുര്യാക്കോസ്,
മെമ്പർ സെക്രട്ടറി, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |