കൊച്ചി:മുസ്ളീം വനിതയ്‌ക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ ഏകപക്ഷീയമായി വിവാഹമോചനം നടത്താമെന്ന് ഹൈക്കോടതി.
മുസ്ളീം വനിതയ്‌ക്ക് ഇസ്ളാമിക മാർഗമായ 'ഖുല' പ്രകാരം വിവാഹമോചനം തേടാമെന്ന മുൻ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹർജി തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരുടെ വിശദീകരണം. വനിതകൾക്ക് ഇസ്ളാം അനുവദിക്കുന്ന വിവാഹമോചനത്തിന് ഭർത്താവിന്റെ സമ്മതവുമായി ബന്ധമില്ല.
വിവാഹമോചന ആവശ്യം ഭർത്താവ് നിരസിച്ചാൽ ഖുല പ്രകാരം വിവാഹമോചനം തേടാം. ഇതിന് സാധുതയുള്ളതിനാൽ മറ്റു നിയമസംവിധാനത്തെ ആശ്രയിക്കേണ്ടതില്ല.
വിവാഹമോചനം ഭാര്യ പ്രഖ്യാപിക്കണം, വിവാഹ സമ്മാനങ്ങളും മറ്റും തിരിച്ചു നൽകാൻ സമ്മതം അറിയിക്കണം, ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നിരിക്കണം എന്നിവയാണ് ഖുലയ്‌ക്ക് അനിവാര്യമായ ഘടകങ്ങൾ. തലാഖ് ആവശ്യം ഭർത്താവ് നിരസിച്ചാൽ മുസ്ളീം വനിതയ്‌ക്കു വിവാഹ മോചനത്തിനു മറ്റു മാർഗമെന്തെന്ന് ഖുർആനിലും സുന്നയിലും വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹമോചനം കോടതി നടപടികളിലൂടെ മാത്രം നടപ്പാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാട്ടി നൽകിയ ഹർജികളിലാണ് ഖുലയ്ക്കു സാധുത നൽകി 2021 ഏപ്രിലിൽ കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |