തിരുവനന്തപുരം: വിവാദമായ ദത്തു കേസിൽ,ആന്ധ്രയിൽ നിന്നു തിരിച്ചുകൊണ്ടുവന്ന കുഞ്ഞിന്റെയും അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിച്ചതോടെ ഫലം അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഇന്നു വൈകിട്ടോ നാളെ രാവിലേയോ ഫലം അറിയാനാകും.
പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്‌നോളജിലെ വിദഗ്ദ്ധർ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാർപ്പിച്ചിരിക്കുന്ന കുന്നുകുഴി നിർമ്മല ശിശുഭവനിലെത്തി സാമ്പിൾ ശേഖരിക്കുകയായിരുന്നു.ഉച്ചയ്ക്ക് രണ്ടരയോടെ അനുപമയും അജിത്തും പൂജപ്പുരയിലെ സ്ഥാപനത്തിലെത്തി സാമ്പിൾ നൽകി.
ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിർദേശ പ്രകാരമാണ് പരിശോധന നടത്തുന്നത്.ഫലം വെൽഫയർ കമ്മിറ്റിക്ക് ആയിരിക്കും കൈമാറുന്നത്. അവിടെനിന്ന് കോടതിയെ അറിയിക്കും. അനുപമ കുടുംബകോടതിയിൽ നൽകിയ കേസ് 30നാണ് പരിഗണിക്കുന്നത്.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിലാണ് കുഞ്ഞിനെ നിർമ്മല ശിശുഭവനിൽ പാർപ്പിച്ചിരിക്കുന്നത്.
അട്ടിമറി സംശയിച്ച് അനുപമ
തന്റെ കുഞ്ഞിന്റെ രക്ത സാമ്പിളാണ് എടുത്തതെന്ന് ഉറപ്പില്ലെന്ന വാദവുമായി അനുപമ. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിൽ ഉള്ളവർക്ക് കുഞ്ഞിനെ തിരിച്ചറിയില്ല. ചൈൽഡ് വെൽഫെയൽ കമ്മിറ്റി കാണിക്കുന്ന കുഞ്ഞിന്റെ സാമ്പിളാണ് അവർ എടുക്കുന്നത്. എടുത്തത് തന്റെ കുഞ്ഞിന്റെയാണോയെന്ന് ഉറപ്പില്ല. സാമ്പിൾ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല.ഫോട്ടോകൾ എടുത്തെങ്കിലും സാമ്പിൾ എടുക്കുന്ന ഫോട്ടോയെടുത്തെന്ന് ഉറപ്പില്ല.
എന്തുകൊണ്ട് മൂന്നു പേരുടേയും സാമ്പിൾ ഒരുമിച്ച് എടുത്തില്ല. കുട്ടിയെ ലഭിച്ചാലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരും.
പരിശോധന സുതാര്യം:
മന്ത്രി വീണാ ജോർജ്
ഡി.എൻ.എ പരിശോധന സുതാര്യമാണെന്നും അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ സാധിക്കുമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കാനാണ് മുൻഗണന. അന്തിമ കാര്യങ്ങൾ കോടതി തീരുമാനിക്കും. ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാൻ നേരത്തെ ലൈസൻസ് അനുവദിച്ചിട്ടുണ്ട്.മന്ത്രി എന്ന നിലയിൽ എഴുതിത്തന്ന പരാതി പോലും ഇല്ലാതെയാണ് ഇടപെട്ടത്.
വിഷയത്തിന്റ ഗൗരവം മനസിലാക്കി വനിതാ ശിശുവികസന വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അന്വേഷണത്തിന് വനിതാ ശിശുവികസന ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഈ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വാത്സല്യക്കണ്ണീരോടെ ആന്ധ്ര ദമ്പതികൾ
തിരുവനന്തപുരം:ദത്തെടുത്ത കുഞ്ഞിനെ ഉള്ളു നുറുങ്ങുന്ന നൊമ്പരം കാട്ടാതെ പുത്തൻ ഉടുപ്പണിയിച്ച് കമ്പിളി പുതപ്പുചൂടി സ്നേഹാശ്രുക്കളോടെ ആന്ധ്ര ദമ്പതികൾ കൈമാറിയപ്പോൾ
ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരുടെയും ഉള്ളൊന്ന് വിങ്ങി. ശിശുക്ഷേമസമിതിയുടെ നിർദ്ദേശാനുസരണം ആന്ധ്രയിലെ അദ്ധ്യാപക ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങാൻ പോയ ഉദ്യോഗസ്ഥ സംഘത്തിലുള്ളവരുടെ മനസിൽ നിന്ന്വികാരനിർഭരമായ രംഗം മായുന്നില്ല. എന്നെന്നേക്കുമായി വിട്ടുപോകുന്ന കുഞ്ഞിനെ കൈമാറും മുമ്പ് ദമ്പതികൾ ഉച്ചി മുതൽ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു.
ഉദ്യോഗസ്ഥർ ആശ്വാസ വാക്കുകൾ പറഞ്ഞ് അവരുടെ സങ്കടം കുറയ്ക്കാൻ ശ്രമിച്ചു.
ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്.ഐമാരും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. നാലു വർഷം മുമ്പാണ് അദ്ധ്യാപകദമ്പതികൾ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിപ്പിനും നിയമപരമായ നടപടിക്രമങ്ങളുടെ നൂലാമാലകൾക്കുമൊടുവിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കുഞ്ഞിനെ ലഭിച്ചത്. കുട്ടിയെ ദത്തെടുത്തശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. ജീവിതത്തിന്റെ നല്ല നാളുകൾ സ്വപ്നം കണ്ട അവർക്ക് അപ്രതീക്ഷിതമായാണ്
കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ സന്ദേശമെത്തിയത്. കുഞ്ഞിനുവേണ്ടി മാതാവ് അനുപമ നടത്തുന്ന സമരവും കേസും മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതോടെ കുട്ടിയെ തിരികെ നൽകാൻ മാനസികമായി തയ്യാറെടുത്തു തുടങ്ങി.കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാൽ നിയമപ്രശ്നം ഉണ്ടാകുമോയെന്ന് ദമ്പതികൾ ആരാഞ്ഞു. കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ ദമ്പതികളെ അറിയിച്ചു. പ്രശ്നങ്ങളൊന്നും കൂടാതെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നാണ് ശിശുക്ഷേമ സമിതി പ്രതികരിച്ചത്. വീണ്ടും മറ്റൊരു ദത്തിന് അപേക്ഷിക്കുകയാണെങ്കിൽ ദമ്പതികൾക്ക് മുൻഗണന ലഭിച്ചേക്കും.
ശിശുക്ഷേമ സമിതിയ്ക്കെതിരായ പ്രചരണം അടിസ്ഥാന രഹിതം- ഡോ. ഷിജുഖാൻ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്കെതിരെ ചിലർ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരം സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസിക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമിതിക്കുണ്ട്. 2017 മുതൽ സമിതി അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |