അരീക്കോട് : അറിയാതെ ഒരു മിണ്ടാപ്രാണിയുടെ ജീവനെടുത്തതിലെ പശ്ചാത്തപം മുഹമ്മദ് കാസിമിനെ കൊണ്ടെത്തിച്ചത് പാവപ്പെട്ട ഒരു കുടുംബത്തിന് കയറിക്കിടക്കാൻ വീടൊരുക്കുന്ന കർമ്മത്തിൽ. സാമൂഹിക പ്രവർത്തകൻ കൂടിയാണ് അരീക്കോട് കാവനൂർ 12ലെ കാസിം.
ബസ് സ്റ്റാൻഡിനുസമീപം നായ്ക്കൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കാസിമിന്റെ കാർ തട്ടി ഒരു നായ്ക്കുട്ടി ചത്തത്. ദൃക്സാക്ഷിയായ ആൾ കാർ നമ്പർ സഹിതം സോഷ്യൽ മീഡിയയിൽ ആ ദൃശ്യം പങ്കുവച്ചു. ബോധപൂർവം ഇടിച്ചതാണെന്നു ആരോപിച്ച് നന്മ കൂട്ടായ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് കാസിമിന്റെ കാറാണതെന്ന് കണ്ടെത്തി. എന്നാൽ, അപകടമുണ്ടായ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കിയ കാസിം, പശ്ചാത്താപമെന്ന നിലയ്ക്ക് നന്മയുള്ളതെന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു. അപ്പോഴാണ് പൊളിഞ്ഞുവീഴാറായ കൂരയിൽ താമസിക്കുന്ന അരീക്കോട് താഴത്തുമുറിയിലെ കൃഷ്ണൻ- സുജി ദമ്പതികളുടെ കാര്യം അരീക്കോട് പൊലീസും നന്മ കൂട്ടായ്മയും ശ്രദ്ധയിൽപ്പെടുത്തിയത്. മൂന്നു മക്കൾക്കൊപ്പമാണ് ശോചനീയാവസ്ഥയിലുള്ള വീട്ടിൽ ദമ്പതികളുടെ താമസം. താത്കാലികമായി മേൽക്കൂര കെട്ടി ഒരു ഷെഡ് പണിതാൽ നന്നാവുമെന്ന് കൂട്ടായ്മ സൂചിപ്പിച്ചു. വീടിന്റെ ദുരവസ്ഥ കണ്ട കാസിം പുതിയ വീട് പണിതുകൊടുക്കാൻ തീരുമാനിച്ചു. സുഹൃത്തുക്കളോടൊത്ത് മൂന്നു ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്. കുറച്ചുപണം കൂടിയായാൽ നിർമ്മാണം ആരംഭിക്കും.
അരീക്കോട് പൊലീസ് ഇൻസ്‌പെക്ടർ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി സന്തോഷവാർത്ത കുടുംബത്തെയറിയിച്ചു. പത്താംക്ലാസ് വിദ്യാർത്ഥി കൃഷ്ണപ്രിയ, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രോഹിൽ കൃഷ്ണ, ആറാംക്ലാസ് വിദ്യാർത്ഥി ദൃശ്യ എന്നിവരാണ് മക്കൾ. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ചുവരുകളിൽ കുട്ടികൾ വരച്ച മനോഹരചിത്രങ്ങളും കാണാം. കൂലിപ്പണിക്കാരനാണ് കൃഷ്ണൻ. ഗൾഫിൽ ബിസിനസുള്ളയാളാണ് മുഹമ്മദ് കാസിം. രണ്ടുമാസത്തെ ഒഴിവിൽ നാട്ടിലെത്തിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |