തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ്നായ്ക്കളുടെ ഉപദ്രവം വർദ്ധിച്ച സാഹചര്യത്തിൽ പേവിഷബാധ ചെറുക്കാൻ ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ ചേർന്ന് കർമ്മപദ്ധതി ആവിഷ്കരിക്കുന്നു. എട്ടുമാസത്തിനിടെ 1.47 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേൽക്കുകയും അതിൽ 19 പേർ പേവിഷ ബാധകാരണം മരിക്കുകയും ചെയ്ത സാഹചര്യം കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മന്ത്രിമാരായ വീണാ ജോർജ്, എം.വി. ഗോവിന്ദൻ, ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സെക്രട്ടേറിയറ്റ് അനക്സ് 2ലെ നവകൈരളി ഹാളിൽ നടന്ന യോഗത്തിൽ മൂന്നു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പല ജില്ലകളിലും നായ്ക്കളുടെ കടി മൂന്നിരട്ടിയോളം വർദ്ധിച്ചതായി യോഗം വിലയിരുത്തി. നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള ഏക പോംവഴി വന്ധ്യംകരണം കാര്യക്ഷമമാക്കുക മാത്രമാണ്. അതിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്തംഭിച്ചിരിക്കുന്ന എ.ബി.സി പ്രോഗ്രാം (അനിമൽ ബെർത്ത് കൺട്രോൾ) ബ്ലോക്ക് അടിസ്ഥാനത്തിൽ നടപ്പാക്കും. ഓരോ ബ്ലോക്കിലും വന്ധ്യംകരണ സെന്ററുകൾ സ്ഥാപിക്കും. ഇതോടൊപ്പം നായ്ക്കൾക്ക് പ്രതിരോധ വാക്‌സിനും കുത്തിവയ്ക്കും. വന്ധ്യംകരണത്തിന്റെ ചുമതല തദ്ദേശസ്ഥാപനങ്ങൾക്കും നായ്ക്കൾക്ക് വാക്സിൻ കുത്തിവയ്ക്കേണ്ടത് മൃഗസംരക്ഷണവകുപ്പുമാണ്. ഈ മാസം നടപടി ആരംഭിക്കണമെന്നാണ് താഴേതട്ടിൽ നൽകിയിരിക്കുന്ന നിർദ്ദേശം. വളർത്തുനായ്ക്കളുടെ വാക്‌സിനേഷനും ലൈസൻസും ഉറപ്പാക്കും.
വാക്‌സിനെടുക്കാൻ അവബോധം
ആന്റി റാബീസ് വാക്‌സിൻ എടുക്കുന്നതു സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. മുഖത്തും കൈകളിലും കടിയേൽക്കുന്നത് പെട്ടെന്ന് പേവിഷബാധയേൽക്കാൻ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. കടിയേറ്റാൽ ഉടൻ ചികിത്സതേടുകയാണ് ഏക പോംവഴി. സംസ്ഥാനത്ത് എട്ടുമാസത്തിനിടെ പേവിഷബാധ കാരണം മരിച്ച 19 പേരിൽ 15പേരും വാക്സിനെടുത്തിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അവബോധം ശക്തമാക്കുന്നത്.
'വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ഒറ്റക്കെട്ടായ പ്രവർത്തനം വേണം. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിൻ ഉറപ്പുവരുത്തും. പേവിഷബാധ നിയന്ത്രിക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കും.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |