തിരുവനന്തപുരം: മണ്ണിനടിയിൽ 40അടി താഴ്ചയിൽ വരെ കുഴിച്ചിട്ട മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിവുള്ള ബൽജിയം മലിനോയിസ് എന്നയിനം നായ്ക്കളെയാണ് ഇന്നലെ ഇലന്തൂരിലെ ഇരട്ട നരബലി നടന്ന വീട്ടിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് എത്തിച്ചത്.ഈയിനത്തിലെ 36നായ്ക്കൾ പൊലീസ് ഡോഗ് സ്ക്വാഡിലുണ്ട്.അതിലെ മായ,മർഫി എന്നീ നായ്ക്കളെയാണ് ഇലന്തൂരിലെത്തിച്ചത്. ഡോഗ് സ്ക്വാഡിന്റെ വാനിൽ നിന്ന് ഇറങ്ങിയ നായ്ക്കൾ ഭഗവൽ സിംഗിന്റെ തിരുമ്മൽ കേന്ദ്രത്തിന് സമീപമുള്ള കാടു പിടിച്ച പറമ്പിലേക്കാണ് ഓടിയത്. നായ്ക്കൾ ഏറെനേരം മണം പിടിച്ച് നിന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
2020 മാർച്ചിലാണ് ഇവർ സേനയിലെത്തിയത്.തൃശൂരിലെ പൊലീസ് അക്കാഡമിയിലാണ് മായ എന്ന് വിളിപ്പേരുള്ള ലില്ലിയും മർഫിയും പരിശീലനം നേടിയത്.ഇവർക്ക് മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്.പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് മായയാണ്.കൊക്കയാറിലെ ഉരുൾപൊട്ടൽ മേഖലയിൽ നാല് മൃദേഹങ്ങൾ മായയും മർഫിയും ചേർന്നാണ് കണ്ടെത്തിയത്. പി.പ്രഭാതും ബോണി ബാബുവുമാണ് മായയുടെ പരിശീലകർ.ജോർജ് മാനുവലും നിഖിൽ കൃഷ്ണയുമാണ് മർഫിയെ പരിശീലിപ്പിക്കുന്നത്.
ബൽജിയം മലിനോയിസ്
l വിശ്രമമില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ബൽജിയം മലിനോയിസ് നായ്ക്കൾ ഊർജ്ജ്വസ്വലതയിലും ബുദ്ധിയിലും ഏറെ മുന്നിലാണ്.
l ഈ ഇനത്തിലെ 36 നായ്ക്കളിൽ 17എണ്ണം കൊലപാതകം,മോഷണം എന്നിവ തെളിയിക്കാനുള്ള ട്രാക്കർ ഇനത്തിലേതാണ്.
l 13എണ്ണം സ്ഫോടക വസ്തുക്കൾ കണ്ടെത്താനും മൂന്നെണ്ണം മയക്കുമരുന്ന് കണ്ടെത്താനും പരിശീലനം നേടിയവരാണ്.
l മായയ്ക്കും മർഫിക്കും പുറമേ എയ്ഞ്ചൽ എന്ന നായയും മൃതദേഹം കണ്ടെത്താൻ പരിശീലനം നേടിയിട്ടുണ്ട്.
l കേരള പൊലീസിന് 26 ഡോഗ് സ്ക്വാഡുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |