തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കോഴിക്കോട്ട് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്കും കൊട്ടാരക്കരയിൽ പഞ്ചായത്ത് മെമ്പർക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. സഹോദരനൊപ്പം കടയിൽ പോയി വീട്ടിലേക്ക് തിരിച്ചുവരുംവഴി കോഴിക്കോട്ട് നാദാപുരം വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ആറാം ക്ലാസുകാരനായ ജയസൂര്യന് നായയുടെ കടിയേറ്റു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ സാജുദ്ദീൻ ( 40), വടക്കേടത്ത് തിരവുത്ത് പറമ്പിൽ രഞ്ചിത്തിന്റെ മകൾ വൈഗ (11), വാക്കയിൽ നൗഫലിന്റെ മകൻ നൂറാസ് (12), വെള്ളായിക്കോട്ട് ദേവദാസിന്റെ ഭാര്യ നളിനി (60) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. കാെട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്ത് നെല്ലിക്കുന്നം വാർഡ് മെമ്പർ സൂരജ് മഹലിൽ ആർ. ശ്രീജിത്തിനും (54) കടിയേറ്റു.
തിരുവോണ ദിവസം നായയുടെ കടിയേറ്റ അട്ടപ്പാടി ഷോളയൂർ സ്വർണ പിരിവ് ഊരിലെ മൂന്നുവയസുകാരൻ ആകാശിനെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.
കൊല്ലം ശാസ്താംകോട്ടയിൽ ശനിയാഴ്ച വൈകിട്ട് രണ്ട് സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. പേവിഷബാധയാണെന്നാണ് സംശയം. നായയെ കുഴിച്ചിട്ടത് കാരണം പരിശോധന സാദ്ധ്യമായില്ല.
പേവിഷ വാക്സിൻ സാമ്പിൾ
കേന്ദ്രലാബിൽ ഇന്നെത്തിക്കും
തിരുവനന്തപുരം: നായകടിയേറ്റവരിൽ ചിലർ ആന്റിറാബിസ് വാക്സിൻ എടുത്തശേഷവും മരണപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് സ്റ്റോക്കുള്ള സാമ്പിളുകൾ ഹിമാചൽപ്രദേശിലെ കസോളിലുള്ള കേന്ദ്രലാബിൽ പരിശോധനയ്ക്ക് ഇന്ന് എത്തിക്കും.
കെ.എം.എസ്.സി.എല്ലിന്റെ കോഴിക്കോട്ടുള്ള സംഭരണകേന്ദ്രത്തിൽ നിന്ന് ശേഖരിച്ച വാക്സിന്റെയും ഇമ്മ്യൂണോഗ്ലോബുലിന്റെയും 120 ബോട്ടിലാണ് പരിശോധിക്കുക. ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ടതിനാൽ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാർ നേരിട്ടാണ് സാമ്പിൾ എത്തിക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉദ്യോഗസ്ഥർ പുറപ്പെട്ടു.
സാമ്പിളുകൾ കോൾഡ് ബോക്സിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലാബിൽ എത്തിക്കും വരെ 3-8 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്. ഒരുമാസത്തിനുശേഷം ഫലം ലഭിക്കും. വാക്സിന്റെ ഫലപ്രാപ്തിയിൽ ആശങ്ക ഉയർന്നതോടെ പുനഃപരിശോധനയ്ക്ക് അനുമതി ആവശ്യപ്പെട്ട് മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചിരുന്നു. തുടർന്നാണ് സാമ്പിളുകൾ അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |