■തെരുവ് നായ്ക്കളെ ആക്രമിക്കുന്നവർക്കെതിരെ കേസെടുക്കണമെന്നും ഹൈക്കോടതി
കൊച്ചി: തെരുവു നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന മനുഷ്യർക്ക് സർക്കാർ സൗജന്യ ചികിത്സയൊരുക്കണമെന്നും ,തെരുവുനായ്ക്കളെയും ഇവറ്റകൾക്ക് ഭക്ഷണം നൽകുന്നവരെയും ആക്രമിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തിരുവനന്തപുരത്ത് അടിമലത്തുറയിൽ ബ്രൂണോ എന്ന വളർത്തു നായയെ തല്ലിക്കൊന്ന സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ ഹർജി അടിയന്തരമായി പരിഗണിച്ചത്.
പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ്ക്കളെ ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ചു പിടി കൂടി മാറ്റിപ്പാർപ്പിക്കണം. മൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്നവർക്ക് സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും സൗജന്യ ചികിത്സ ഉറപ്പാക്കണം. ഇരകൾക്ക് പിന്നീട് നഷ്ടപരിഹാരം തേടാൻ ഇത് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ് .
സർക്കാർ നടപടികൾ ആഴ്ച
തോറും വിലയിരുത്തും
കഴിഞ്ഞദിവസം ഹർജി പരിഗണിച്ച ഡിവിഷൻബെഞ്ച് ,തെരുവുനായ്ക്കളെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഡി.ജി.പി സർക്കുലർ ഇറക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇറക്കിയ പുതിയ സർക്കുലർ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ ഡി.ജി.പിയുടെ സർക്കുലർ അനുസരിച്ച് നടപടിയെടുക്കണം. തെരുവുനായ്ക്കൾ ആളുകളെ ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. നടപടി വൈകുന്നതിനാലാണ് ജനങ്ങൾ നിയമം കൈയിലെടുത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത്.തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ആഴ്ചതോറും വിലയിരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിനെ സഹായിക്കാനാവുമോയെന്ന് ഡിവിഷൻബെഞ്ച് കേന്ദ്ര മൃഗക്ഷേമബോർഡിനോട് ആരാഞ്ഞിട്ടുണ്ട്. ഹർജി 23ന് വീണ്ടും പരിഗണിക്കും.
മൃഗക്ഷേമ ഡയറക്ടറുടെ
റിപ്പോർട്ടിൽ നിന്ന്
■വളർത്തുനായ്ക്കളുടെ വാക്സിനേഷൻ തുടങ്ങി
■തെരുവുനായ്ക്കളുടെ വാക്സിനേഷൻ സെപ്തംബർ 20 നു തുടങ്ങും
■170 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്
■നായ്ക്കളെ പുനരധിവസിപ്പിക്കാൻ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കും.
■എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കും.
■പൊതുസ്ഥലത്തെ മാലിന്യ നീക്കത്തിന് നടപടിയെടുക്കും
■സേവനങ്ങൾ ലഭ്യമാക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |