സ്ത്രീധനത്തിന്റെ പേരിൽ പെൺമക്കളെ കുരുതികൊടുക്കുന്ന നാടിന് ആർഷഭാരത സംസ്കാരത്തെ കുറിച്ച് ഉൗറ്റം കൊള്ളാൻ യാതൊരു അർഹതയുമില്ല. ഈ നാട്ടിലെ 90 ശതമാനം വിവാഹങ്ങളിലും സ്ത്രീധന കൈമാറ്റം നടക്കുന്നുണ്ട്. എന്റെ മകൾക്ക് വിവാഹാലോചനയുമായി വന്ന ഒരു യുവാവിന്റെ പിതാവ് ഏതു കാറാണ് നൽകുന്നതെന്ന് എന്നോട് ചോദിക്കാൻ ധൈര്യംകാട്ടി. ഇഷ്‌ടമുള്ള കാർ കടയിൽ പോയി വാങ്ങിയാൽ മതി, പക്ഷേ പെണ്ണിനെയും ചോദിച്ച് ഇങ്ങോട്ട് വരരുതെന്ന് ഞാൻ മറുപടി നൽകി. എനിക്ക് അങ്ങനെ പറയാനുള്ള സാഹചര്യമുണ്ട്. എന്നാൽ, എല്ലാ മാതാപിതാക്കളുടെയും അവസ്ഥ ഇതായിരിക്കില്ല. വീട്ടുകാർക്ക് താൻ ഭാരമാകുമോ എന്ന ഭയം മൂലമാവാം വിവാഹിതരായ യുവതികൾ ജീവിതം അവസാനിപ്പിക്കുന്നത്. മകളുടെ ജഡം കാണുന്നതിനെക്കാൾ നല്ലത് അവൾ സ്വന്തം വീട്ടിലേക്ക് വരുന്നതാണെന്ന് രക്ഷിതാക്കൾ തിരിച്ചറിയണം.
ഒരു വിധത്തിൽ പറഞ്ഞാൽ വിസ്മയയുടെ മരണത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്കും പങ്കുണ്ട്. വിവാഹത്തിനായി നൽകിയ പൊന്നും പണവും തിരിച്ചുകിട്ടില്ലെന്ന ചിന്തയിൽ മക്കളോട് ഭർത്തൃഗൃഹത്തിൽ തുടരാൻ നിർബന്ധിക്കുന്നവരുമുണ്ട്. സ്വത്തുക്കൾ നിയമനടപടികളിലൂടെ തിരിച്ചുവാങ്ങാം. നാട്ടുകാരും ബന്ധുക്കളും എന്തു പറയുമെന്ന ചിന്ത വേണ്ടാ, മകളുടെ ജീവന് മുൻഗണന നൽകണം. മാദ്ധ്യസ്ഥം പറയാൻ വരുന്നവരെ അടുപ്പിക്കരുത്. വിവാഹശേഷം പെട്ടെന്ന് ധനികരാകുന്ന കുടുംബങ്ങളെ കണ്ടെത്തി സ്ത്രീധന നിരോധന നിയമപ്രകാരം അവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണം. ഇങ്ങനെ രണ്ടു കേസുകൾ വന്നാൽ സ്ത്രീധനമെന്ന ഏർപ്പാടിന് അവസാനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |