കൊച്ചി: വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹ സമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹ സമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽ നിന്ന് തിരിച്ചു കിട്ടാൻ യുവതി നൽകിയ പരാതിയിൽ ഇവ തിരിച്ചു നൽകാൻ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഉത്തരവിട്ടതിനെതിരെ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കൾ സമ്മാനിച്ച സ്വർണാഭരണങ്ങൾ നിയമപ്രകാരം സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല. അതിനാൽ സ്ത്രീധന നിരോധന ഓഫീസർക്ക് ഇടപെടാനോ ഉത്തരവിടാനോ അധികാരമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്ന് ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയതായി വ്യക്തമല്ലാത്തതിനാൽ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.ആർ. അനിത റദ്ദാക്കി.
വിവാഹത്തിന് തനിക്കു ലഭിച്ച 55 പവൻ സ്വർണാഭരണങ്ങൾ സഹകരണ ബാങ്കിലെ ലോക്കറിൽ വച്ചിരിക്കുകയാണെന്നും ഇവ തിരിച്ചു നൽകാൻ നിർദ്ദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ലോക്കറിൽ വച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതോടെ ഹർജി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |