തിരുവനന്തപുരം : മൂന്നുദശാബ്ദത്തിലേറെയായി കാഴ്ചയുടെ വെള്ളിവെളിച്ചം അന്യമായിപ്പോയ ആയിരക്കണക്കിന് കണ്ണുകളിൽ പ്രകാശം നിറച്ച നേത്രരോഗ വിദഗ്ദ്ധൻ ഡോ.വി.സഹസ്രനാമം ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. 34 വർഷത്തെ ഇമവെട്ടാത്ത ഔദ്യോഗിക ജീവിതമാണ് ആതുരസേവന രംഗത്തെ സൗമ്യ സാന്നിധ്യം ഇന്ന് പൂർത്തിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നേത്രരോഗവിഭാഗം മേധാവിയായാണ് വിരമിക്കുന്നത്.
കാൽനൂറ്റാണ്ടുകാലമായി നേത്രചികിത്സാ രംഗത്ത് ഒഴിച്ചുകൂടാനാകാത്ത പേരാണ് സഹസ്രനാമത്തിന്റേത്. ജന്മനാ കാഴ്‌ചയില്ലാത്തവരും പ്രത്യേകഘട്ടത്തിൽ കാഴ്ച നഷ്ടപ്പെട്ടവും കാഴ്ചകുറഞ്ഞുവരുന്നവരും എന്നിങ്ങനെ കണ്ണിന് പ്രശ്നമുള്ളവരുടെയെല്ലാം ആശ്രയമായിരുന്നു അദ്ദേഹം.
പ്രീഡിഗ്രിയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും 1987ൽ ഓഫ്താൽമോളജി സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ആലപ്പുഴ ജില്ലാ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായി സർവീസിൽ പ്രവേശിച്ചു.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. അവിടെ നിന്ന് 1992ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലുമെത്തി. മെഡിക്കൽ കോളേജിലെ നേത്രരോഗവിഭാഗമായ ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ കണ്ണാശുപത്രിയിൽ അദ്ധ്യാപകനായെത്തിയ അദ്ദേഹം ആശുപത്രിയുടെ ആർ.എം.ഒ, സൂപ്രണ്ട്,ഡയറക്ടർ എന്നീ പദവികളിലെത്തി. അഞ്ചുവർഷം മുമ്പ് അദ്ദേഹം ഡയറക്ടറായതിന് ശേഷമാണ് നടപടികൾ പൂർത്തീകരിച്ച് ആശുപത്രിയുടെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാക്കിയത്. ഭാര്യ ഹേമലത ന്യൂഇന്ത്യ അഷുറൻസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഏകമകൻ ശ്രീവാസ് യു.കെയിൽ മാനേജ്മെന്റ് അദ്ധ്യാപകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |