മലപ്പുറം: ഖനനം നടത്തി ഉപേക്ഷിച്ച വെട്ടുകല്ല് ക്വാറിയിൽ ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്ത് പ്രതിവർഷം 30 ലക്ഷത്തോളം രൂപ നേടുകയാണ് 62കാരനായ മക്കരപ്പറമ്പിലെ ഗ്രീൻവാലി ഫാമുടമ പറമ്പൻ ഉമ്മർകുട്ടി.
27 വർഷം സൗദിയിലെ ഇന്ത്യൻ എംബസി സ്‌കൂളിൽ എൻജിനിയറിംഗ് ടെക്നിക്കൽ ഇൻചാർജ്ജായിരുന്നു. തിരക്കുപിടിച്ച ജോലിക്കിടെയുള്ള ആഗ്രഹമായിരുന്നു, നാട്ടിലെത്തിയാൽ ടെൻഷനൊന്നുമില്ലാത്ത എന്തെങ്കിലും ചെയ്യണമെന്നത്. പ്രതികൂല കാലാവസ്ഥയിലും സൗദിയിലെ പോളിഹൗസുകളിൽ കുക്കുമ്പർ യഥേഷ്ടം വിളയുന്നത് കണ്ടപ്പോൾ നാട്ടിലുമിത് പരീക്ഷിച്ചാലോ എന്നായി.
സ്വന്തമായുള്ള മൂന്നരയേക്കർ സ്ഥലം വെട്ടുകല്ല് ക്വാറിയാണ്. 2012ൽ ഇവിടെ 5,500 സ്‌ക്വയർഫീറ്റിൽ രണ്ട് പോളിഹൗസുകൾ നിർമ്മിച്ച് മൂന്നുവർഷം കുക്കുമ്പർ കൃഷി ചെയ്തു. പക്ഷേ, വെള്ളത്തിന്റെ ലഭ്യത പ്രശ്നമായി. പിന്നീട് വ്യത്യസ്ത കൃഷിയെന്ന ചിന്തയാണ് ഡ്രാഗൺ ഫ്രൂട്ടിലെത്തിച്ചത്. കൃഷി പഠിക്കാൻ എട്ടുമാസം പല രാജ്യങ്ങളിലായി കറങ്ങി. പോളിഹൗസിൽ ഗ്രോ ബാഗിലായിരുന്നു ആദ്യം കൃഷി. ഏത് പാറപ്പുറത്തും ഒരടി മണ്ണിട്ടാൽ ഡ്രാഗൺ കൃഷി ചെയ്യാമെന്ന് മനസ്സിലാക്കിയതോടെ കൃഷി പുറത്തേക്കും വ്യാപിപ്പിച്ചു. നല്ല വിളവ് തരുന്നതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ ഏഴ് വെറൈറ്റികൾ കൃഷി ചെയ്തു.
ഒരേക്കറിൽ നിന്ന് 6,000 കിലോ,
കിലോയ്ക്ക് വില 200 രൂപ
മൂന്നരയേക്കറിലെ കൃഷിയിൽ രണ്ടര ഏക്കറിൽ ഡ്രാഗൺ കായ്ക്കുന്നുണ്ട്. ജൈവകൃഷിയാണ്. ഏപ്രിൽ മുതൽ നവംബർ വരെ സീസണിൽ ഒരേക്കറിൽ നിന്ന് ശരാശരി 6,000 കിലോ ഡ്രാഗൺ ഫ്രൂട്ട് ലഭിക്കും. ഒന്നിന് 500- 800 ഗ്രാം വരെ തൂക്കമുണ്ടാവും. കിലോയ്ക്ക് 200 രൂപയ്ക്കാണ് വില്പന. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഒരേക്കറിൽ 1,700 തൈകൾ നടാം. അഞ്ച് ലക്ഷം രൂപ ചെലവാകും. ഒന്നര വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും. രണ്ടാമത്തെ വിളവ് മുതൽ കൂടുതൽ കായ്കൾ ലഭിക്കും. 20 വർഷത്തോളം നിൽക്കുന്ന ചെടിയാണിത്. കൃത്യമായ വളപ്രയോഗവും കളപറിക്കലും വേണം.
ഔഷധഗുണം ഏറെ
ബ്ലഡ് കൗണ്ട് കൂട്ടുന്നതടക്കം ഔഷധഗുണമുണ്ട് ആന്റിഓക്‌സിഡന്റുകളടങ്ങിയ ഡ്രാഗൺ ഫ്രൂട്ടിന്.
അരക്കെട്ടിലെ കൊഴുപ്പ് നീക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഫ്രൂട്ടിനും തൈകൾക്കുമായി നിരവധി പേരെത്തുന്നുണ്ട്. വിളവെടുക്കുമ്പോൾ കുറച്ചെണ്ണം പക്ഷികൾക്കായും മാറ്റിവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |