കോട്ടയം: പേരും അളവും പറഞ്ഞാൽ മതി, വസ്ത്രം സൗജന്യം. തലയോലപ്പറമ്പിലെ ഐ.സി.എം കമ്പ്യൂട്ടേഴ്സിലാണ് ഈ വിശേഷം! വിവാഹ വസ്ത്രമുൾപ്പെടെ പുതിയതുണ്ട്, ഉപോഗിച്ചതുമുണ്ട്. ആറുമാസമായി ഒരുപാടു പേർക്ക് സന്തോഷം പകരുന്നതിന്റെ പുഞ്ചിരിയുണ്ട് സ്ഥാപന ഉടമ പുല്ലാപ്പള്ളിൽ സോജൻ ജോസിന്റെയും ഭാര്യ മേരി സോജന്റെയും മുഖത്ത്.
സ്ഥാപനത്തിൽ സർക്കാർ സഹകരണത്തോടെ ആരംഭിച്ച വനിതകളുടെ തയ്യൽ പരിശീലന കോഴ്സിലേക്ക് പഴയ വസ്ത്രങ്ങൾ ശേഖരിച്ചതാണ് ഈയൊരു സംരംഭത്തിന് നിമിത്തമായത്. കോഴ്സ് കഴിഞ്ഞിട്ടും വസ്ത്രങ്ങൾ എത്തിക്കൊണ്ടിരുന്നു. പലതും വിലകൂടിയവ. വെറുതെ കളയാൻ മനസുവന്നില്ല. അതോടെ സ്ഥാപനത്തോട് ചേർന്ന് 500 സ്ക്വയർ ഫീറ്റിൽ പ്രത്യേക യൂണിറ്റ് തുടങ്ങി. ആളുകൾ തങ്ങൾക്ക് പാകമാകാത്തവ ഇവിടെ കൊണ്ടുവന്ന് ഏൽപ്പിച്ചിട്ടു പോകും. തലയോലപ്പറമ്പിലെ ഒരു ക്ഷേത്രത്തിലെ പൂജാരി വീടുകളിൽ പൂജയ്ക്ക് പോകുമ്പോൾ ദക്ഷിണയായി ലഭിച്ച നൂറോളം മുണ്ടുകൾ കഴിഞ്ഞ ദിവസം ഇവിടെ ഏൽപ്പിച്ചിരുന്നു. നല്ലതെന്ന് ഉറപ്പുള്ളവമാത്രമേ സ്വീകരിക്കൂ. ഒട്ടും ഉപയോഗിക്കാത്തത് എ പ്ളസ് എന്നും ഒന്നോ രണ്ടോ തവണ ഉപയോഗിച്ചത് എ എന്നും ഉപയോഗിച്ചതെങ്കിലും പുത്തൻപോലുള്ളത് ബി പ്ളസ് എന്നും തരംതിരിക്കും. പൊട്ടിയ ബട്ടൻസ് മാറ്റിയും ആവശ്യമായ തുന്നൽ നടത്തിയും ഡ്രൈ ക്ളീൻ ചെയ്ത് തേച്ചുമടക്കി സൈസും മറ്റുമെഴുതിയാണ് പായ്ക്കറ്റുകളിലാക്കി ഷെൽഫിൽ വയ്ക്കുന്നത്. ആവശ്യക്കാർക്ക് അളവും മറ്റ് വിശദാംശങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തി വസ്ത്രവുമായി മടങ്ങാം. ഗൗണുകൾ, കോട്ടുകൾ, ബ്രാൻഡഡ് ഷർട്ടുകൾ, പാന്റ്സുകൾ, ജീൻസുകൾ, കുട്ടികളുടെ ഉടുപ്പുകൾ ഇങ്ങനെ നീളുന്നു വസ്ത്രങ്ങളുടെ നിര.
വിവാഹ വസ്ത്രങ്ങൾ തിരികെ വേണം
ജീവിതത്തിൽ ഒരു തവണ മാത്രം മതിയെന്നതിനാൽ നിരവധി പേരാണ് വിവാഹവസ്ത്രങ്ങൾ ഇവിടെ കൊണ്ടുവന്ന് കൊടുത്തിട്ടു പോകുന്നത്. ഇവ കൊണ്ടുപോകുന്നവർ ഉപയോഗിച്ച ശേഷം ഡ്രൈക്ളീൻ ചെയ്ത് തിരികെ കൊടുക്കണമെന്ന നിബന്ധനയുണ്ട്.
'' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജിസ്റ്റർ സൂക്ഷിക്കുന്നത് ഏറ്റവും അർഹരിലേക്ക് പ്രയോജനം എത്താൻ വേണ്ടിയാണ്. പ്രത്യേകമായി ഒരു സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഒഴിവ് സമയത്ത് വിദ്യാർത്ഥികളും കൂട്ടായ്മയുടെ ഭാഗമാകുന്നു''
-സോജൻ ജോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |