വിലക്കുറവ്, പ്രഹരശേഷി കൂടുതൽ
ന്യൂഡൽഹി : കഴിഞ്ഞ ദിവസം ജമ്മുവിലെ സൈനിക വിമാനത്താവളത്തിൽ ഉണ്ടായ ഡ്രോൺ ആക്രമണം നൽകുന്ന മുന്നറിയിപ്പ്, രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിച്ച് ജാഗ്രത പാലിക്കണമെന്നത് മാത്രമല്ല ഇന്ത്യ നേരിടുന്ന പുത്തൻ ഭീകരാക്രമണഭീഷണിയെക്കുറിച്ചുള്ളത് കൂടിയാണ്.
വാങ്ങാം രഹസ്യമായി
ദൈജിംഗ് ഇന്നവേഷൻ പോലുള്ള ചൈനീസ് കമ്പനികളാണ് ലോകത്തെ ഡ്രോൺ ഉത്പാദത്തിന്റെയും വിതരണത്തിന്റെയും മൂന്നിൽ രണ്ട് ശതമാനവും കൈയാളുന്നത്. കൂടുതൽ ആവശ്യക്കാർ സിറിയ, ഇറാക്ക്, യെമൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിമതപോരാളികളാണ്. വാങ്ങുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന ‘എത്തിക്‌സ് ‘ മിക്ക ഡ്രോൺ കമ്പനികൾക്കുമുണ്ട്. കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ
ഓർഡർ ചെയ്യാം. ഓരോ മോഡൽ ഡ്രോണിന്റെയും പ്രവർത്തന രീതി സംബന്ധിച്ച് വിശദമായ ട്യൂട്ടോറിയൽ വീഡിയോകളും കമ്പനികൾ യൂടൂബ് പേജിൽ നൽകുന്നുണ്ട്. അനായാസം സ്വായത്തമാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ പഠിച്ച് ഇവ പ്രവർത്തിപ്പിക്കാം.
പതിനഞ്ച് കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള സ്മോൾ ഡ്രോണുകൾക്ക് മൾട്ടിപ്പിൾ 40 എം.എം ഗ്രനേഡ് വരെ അനായാസം തൂക്കിയെടുത്ത് പറക്കാൻ കഴിയും. എന്നാൽ, ഒരു മണിക്കൂറിലധികം പറക്കാൻ കഴിയില്ലെന്നതാണ് സാധാരണ ഡ്രോണുകളുടെ ന്യൂനത. നിശ്ചയിച്ച സ്ഥലത്ത് ഗ്രനേഡ് വർഷിക്കുന്നതിലും പലപ്പോഴും തെറ്റുപറ്റാറുണ്ട്.
ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇറാക്കിലും സിറിയയിലും സാധാരണമാണ്. യെമനിൽ സൗദി സഖ്യത്തെ ആക്രമിക്കാൻ ഹൂതികൾ പ്രധാനമായി ആശ്രയിക്കുന്നത് ഡ്രോണുകളെയാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പല ചൈനീസ് ഡ്രോൺ കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
റഡാറിൽപ്പെടാത്ത കുഞ്ഞൻ വിനാശം
ഡ്രോണുകളുടെ പാത കണ്ടെത്തുന്നതിന് സാങ്കേതിക മാർഗങ്ങൾ നിലവിലുണ്ട്. മൂന്നു രീതിയിലാണ് ഇവയെ തിരിച്ചറിയുന്നത്. റേഡിയോ ഫ്രീക്വൻസി മോണിറ്ററിംഗ്, റഡാർ, ഒപ്റ്റിക്കൽ സെൻസർ (ക്യാമറ) എന്നിവ വഴിയാണ് ഡ്രോണുകളെ തിരിച്ചറിയുന്നത്. റേഡിയോ ഫ്രീക്വൻസി മോണിറ്ററിംഗ് വഴി ഡ്രോണിലേക്കുള്ള സന്ദേശങ്ങളാണ് തിരിച്ചറിയുന്നത്. എന്നാൽ, ഉപഗ്രഹം വഴി നിയന്ത്രിക്കുന്ന ഡ്രോണുകളാണെങ്കിൽ ഈ മാർഗം പരാജയപ്പെടും.
റഡാറുകൾക്ക് റേഞ്ചാണ് പ്രശ്‌നം. പറക്കുന്ന വസ്തുവിനെ തിരിച്ചറിഞ്ഞാലും ഡ്രോൺ എന്നുറപ്പിക്കാൻ കൂടുതൽ കൃത്യത വേണം. അതിനായി ഒപ്റ്റിക്കൽ സെൻസറുകളുടെ സഹായം വേണം. ഇത്തരം അതിനൂതന സംവിധാനങ്ങൾ ഇനി വേണം ഉൾപ്പെടുത്താൻ.
മറ്റൊന്ന് സൈനിക റഡാറിന്റെ കണ്ണിൽ പെടാത്ത അത്രയും ചെറുതാണ് ഡ്രോണുകൾ. റഡാർ വലയത്തിന് താഴെക്കൂടിയാണ് കുഞ്ഞൻ ഡ്രോണുകൾ പറക്കുന്നത്. വലുതും പരമ്പരാഗതവുമായ വിമാനങ്ങളും മിസൈലുകളും കണ്ടെത്താൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ് നിലവിലെ മിക്ക റഡാറുകളും. യഥാർത്ഥത്തിൽ ഡ്രോണുകൾക്കെതിരെ അതിർത്തിയിൽ ഫലപ്രദമായ പ്രതിരോധങ്ങളില്ലെന്നാണ് സൈനിക വിദഗ്ദ്ധർ പറയുന്നത്. ഒപ്പം ഇവയെ വെടിവച്ചിടാനും പ്രയാസമാണ്.
ഭീകരാക്രമണ രീതിയിൽ വന്ന വലിയ മാറ്റത്തിന്റെ ആദ്യ പടിയാണ് ഈ ആക്രമണം.
ഡ്രോൺ വഴി ആയുധങ്ങൾ കടത്തുന്ന പതിവ് പാക് അതിർത്തിയിൽ വ്യാപകമാണ്. എന്നാൽ, സ്‌ഫോടക വസ്തുക്കൾ വർഷിക്കുകയെന്നത് ഗുരുതരമായ സംഭവവികാസമാണ്. ശക്തമായ പ്രതിരോധം തീർക്കണം.
ലെഫ്. ജനറൽ ഡി.എസ്. ഹൂഡ
നോർത്തേൺ ആർമി മുൻ കമാൻഡർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |