തിരുവനന്തപുരം: ലഹരി മരുന്ന് സംബന്ധമായ കേസുകളിൽ കാപ്പ മാതൃകയിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഒക്ടോബർ രണ്ടിന് തുടങ്ങുന്ന ലഹരിവിരുദ്ധ കാമ്പയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നു വരെ നീളുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയാവും തുടർ നടപടികൾ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽപെട്ടാൽ നേരത്തെ സമാനമായ കേസിൽ ഉൾപ്പെട്ട വിവരവും കോടതിയിൽ സമർപ്പിക്കും. ഇതിലൂടെ കൂടുതൽ ശിക്ഷ ഉറപ്പാക്കും. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കിയിട്ടുണ്ട്.
സ്‌കൂളുകളിൽ ബോധവത്കരണം ശക്തമാക്കും. ആവശ്യത്തിനു കൗൺസലർമാർ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസിലാക്കാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവത്കണം നടത്തും. അതിഥി തൊഴിലാളികൾക്കിടയിൽ അവരുടെ ഭാഷയിലാവും പ്രചാരണം.
അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളിലും കടകളിലും ബന്ധപ്പെട്ട എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പർ ഉൾപ്പെടെയുള്ള പോസ്റ്ററുകൾ പ്രദർശിപ്പിക്കും. വിവരം നൽകുന്നവരുടെ കാര്യം രഹസ്യമാക്കി സൂക്ഷിക്കും.
ഡി അഡിക് ഷൻ സെന്ററുകൾ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിന്തറ്റിക് രാസലഹരി പോലുള്ളവയുടെ ഉപഭോഗം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ലഹരി വിരുദ്ധ്യ കാമ്പയിന്റെ ഭാഗമാകണം.
സംസ്ഥാന, ജില്ല, പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികളിൽ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെട്ടുവെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്, എം.എൽ.എ മാരായ മാത്യു ടി. തോമസ്, മോൻസ് ജോസഫ് , വിവിധ കക്ഷി നേതാക്കളായ കെ.കെ. ജയചന്ദ്രൻ,അഡ്വ. മരിയാപുരം ശ്രീകുമാർ, സത്യൻ മൊകേരി, ബീമാപ്പള്ളി റഷീദ്, ചെറിയാൻ പോളച്ചിറയ്ക്കൽ, കെ. ഷാജി, രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി. ജോസഫ്, എം.എം. മാഹിൻ, കെ.ജി. പ്രേംജിത്ത്, ഷാജി ഫിലിപ്പ്, കരുമം സുന്ദരേശൻ, ബാലകൃഷ്ണപിള്ള, വർഗ്ഗീസ് ജോർജ്, കെ. ജയകുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി. വിജയ് സാഖ്‌റെ, എക്‌സൈസ് കമ്മിഷണർ അനന്ത കൃഷ്ണൻ, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |