കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ പ്രതിപ്പട്ടികയിൽ ചേർക്കാതെ ഒഴിവാക്കിയ യുവതിയെ അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനി തയ്യിബ ഔലാദിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ദീർഘനേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.തയ്യിബ കുറ്റം സമ്മതിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യം പിടികൂടിയ ഏഴു പേരിൽ തയ്യിബയും ഉൾപ്പെട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്തപ്പോൾ തെളിവില്ലെന്ന് കാട്ടി ഒഴിവാക്കി.
റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാൻ തയ്യിബയും ഒപ്പമുണ്ടായിരുന്ന ശബ്നയും ശ്രമിച്ചിരുന്നെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. ശബ്‌നയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തയ്യിബയെ കാക്കനാട് ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തയ്യിബയ്ക്കൊപ്പം വിട്ടയച്ച യുവാവിനെയും ചോദ്യം ചെയ്യും.
നായകൾക്ക് നൽകുന്ന തീറ്റയുടെ കവറിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. മൂന്ന് മാസത്തോളമായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പിടിച്ചെടുത്ത മാൻകൊമ്പ് വയനാട്ടിലെ റിസോർട്ടിൽനിന്നു എടുത്തതാണെന്നും എം.ഡി.എം.എ ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്നും പ്രതികൾ സമ്മതിച്ചു.
പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് വൈത്തിരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും. എറണാകുളത്ത് ഇവർക്ക് സഹായം നൽകിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |