കൊച്ചി: ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടിയുടെ മയക്കുമരുന്ന് മുംബയിലേക്കു കടത്തിയ കേസിൽ അന്വേഷണ പരിധിയിലുള്ള മലപ്പുറം വേങ്ങര ഇന്ത്യനൂരിൽ മൻസൂർ തച്ചമ്പറമ്പിൽ കേരളത്തിലെ പ്രമുഖ പഴം വ്യാപാരികൾക്കു വേണ്ടിയും പഴങ്ങൾ ഇറക്കിയെന്ന സൂചന ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) അന്വേഷിക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ കഴിയുന്ന മൻസൂർ കൊച്ചിയിലും കോഴിക്കോട്ടുമുള്ള വ്യാപാരികൾക്കായാണ് രണ്ട് വർഷത്തിനിടെ കണ്ടെയ്‌നറുകൾ ഇറക്കിയത്. ഇവ കൊച്ചി തുറമുഖത്തേക്ക് നേരിട്ടെത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.
കാലടിയിലെ യമ്മിറ്റോ ഫുഡ്സ് ഇന്റർനാഷണലിനു വേണ്ടി 313 ഷിപ്പ്മെന്റുകൾ എത്തിയിരുന്നു. ഇവ മുഴുവൻ മുംബയിലാണ് ഇറക്കിയത്. ഇവയിൽ കുറെ കപ്പലിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു.
ജോഹന്നാസ് ബർഗിൽ മോർഫ്രഷ് എക്സ്‌പോർട്ട്സ് എന്ന കമ്പനിയുടെ ഉടമയാണ് മൻസൂർ. യമ്മിറ്റോ കമ്പനിക്കായി മോർ ഫ്രഷ് മുംബയിൽ ഇറക്കിയ ഓറഞ്ച് പെട്ടികളിൽ നിന്നാണ് 198 കിലോ അതീവ ശുദ്ധമായ ക്രിസ്റ്റൽ മെത്താംഫെറ്റാമിനും 9 കിലോ കൊക്കെയിനും കഴിഞ്ഞയാഴ്ച പിടി കൂടിയത്. യമ്മിറ്റോയുടെ എം.ഡി വിജിൻ വർഗീസ് അറസ്റ്റിലുമായി. മയക്കുമരുന്നു കടത്തിൽ പ്രധാന പങ്കു വഹിച്ചത് മൻസൂറാണെന്നാണ് ഡി.ആർ.ഐ
നിഗമനം.മൻസൂറിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡി.ആർ.ഐ. രണ്ടാഴ്ച മുമ്പ് ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയ മൻസൂർ ഡി.ആർ.ഐ പിടിച്ചെടുത്ത കണ്ടെയ്‌നർ അയച്ച സഹായി അമൃത് പട്ടേലിനെതിരെ ജോഹന്നാസ് ബർഗ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
യമ്മിറ്റോയുടെ കാലടിയിലെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് പെട്ടികളിലെ വിദേശ ഫലവർഗങ്ങൾ പകുതിയിലേറെയും ഉപയോഗശൂന്യമായതായിരുന്നു. ഇവ സമീപത്തെ പന്നിഫാമിൽ തീറ്റയായും നൽകിയിട്ടുണ്ട്. വിലയേറിയ ഓറഞ്ചും ആപ്പിളും മറ്റും കുറഞ്ഞ വിലയ്ക്ക് കാലടിയിലെ കടയിലും നിരത്തുവക്കിലും വിറ്റഴിച്ചിരുന്നു. വാഴക്കുളത്തെ ശീതികരിച്ച ഗോഡൗണിൽ വാടകയ്ക്കെടുത്ത സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള പെട്ടികളിലെ പഴവർഗങ്ങൾ ഉപയോഗ യോഗ്യമാണ്. ഒന്നര മാസം മുമ്പാണ് കാലടിയിലെ പുതിയ കെട്ടിടത്തിൽ ശീതീകരണ സംവിധാനമുള്ള ഗോഡൗണും ഓഫീസും വിജിൻ വർഗീസ് ആരംഭിച്ചത്. കഴിഞ്ഞ വർഷം വിജിനും സഹോദരൻ ജിബിനും ഡയറക്ടർമാരായി കൊച്ചിയിൽ രജിസ്റ്റർ ചെയ്ത മോർ ഫ്രഷ് ഇന്ത്യ എന്ന കമ്പനി ഇടപാടുകൾ നടത്തിയതായി വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |