കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും. 20 വരെ ദ്വീപിലുണ്ടാകും. ഇന്നലെ വൈകിട്ടാണ് യാത്രാ പരിപാടി ലക്ഷദ്വീപ് ഭരണകൂടത്തിന് ലഭിച്ചത്.
ഭരണപരിഷ്കാരങ്ങളുടെ പേരിൽ ലക്ഷദ്വീപിലും കേരളത്തിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നതിന്റെ സാഹചര്യത്തിൽ സുരക്ഷയ്ക്കായി പൊലീസ് വലിയ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. പട്ടേൽ എത്തുന്ന ദിവസം ദ്വീപിലെ വീടുകളുടെ മുറ്റത്ത് കരിങ്കൊടികൾ ഉയർത്താനും കറുത്ത മാസ്ക് ധരിച്ച് കരിദിനപ്രതിഷേധം നടത്തുവാനും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഓൺലൈൻ യോഗത്തിൽ നിർദ്ദേശമുണ്ടായെങ്കിലും സമരം പ്രഖ്യാപിച്ചിട്ടില്ല.
ചരക്കുനീക്കം പൂർണമായും മംഗലാപുരത്തേക്ക്
കൊച്ചിയെയും ബേപ്പൂരിനെയും ഒഴിവാക്കി ലക്ഷദ്വീപിന്റെ ചരക്ക് നീക്കം പൂർണമായി മംഗലാപുരത്തേക്ക് മാറ്റുന്ന പ്രവർത്തനം ഏകോപിപ്പിക്കാൻ ആറ് നോഡൽ ഓഫീസർമാരെ അഡ്മിനിസ്‌ട്രേഷൻ നിയോഗിച്ചു. ബേപ്പൂർ തുറമുഖം അസിസ്റ്റന്റ് ഡയറക്ടർ എൻ.സീതിക്കോയയും ഇവരിലുൾപ്പെടുന്നു. ചരക്ക് ഗതാഗതം സുഗമമാക്കാൻ നടപടികൾ സ്വീകരിക്കുന്നതിന്റെ ചുമതലയായിരിക്കും നോഡൽ ഓഫിസർമാർക്കെന്ന് ഉത്തരവിൽ പറയുന്നു. സാമ്പത്തിക - സമയ ലാഭമാണ് കാരണം.
സി.പി.ഐയുടെ നിയമസഹായം
ലക്ഷദ്വീപ് ഭരണകൂടം ദ്വീപിലെ നേതാക്കൾക്കെതിരെ ചുമത്തുന്ന കേസുകളിൽ സൗജന്യ നിയമസഹായം ഉറപ്പാക്കാൻ സി.പി.ഐ.എറണാകുളം ജില്ലാ കൗൺസിൽ നിയമ സഹായ സമിതിക്ക് രൂപം നൽകി. ഐഷ സുൽത്താന ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ സമിതി ഏറ്റെടുക്കാൻ തയ്യാറാണെന്ന് ജില്ലാ സെക്രട്ടറി പി.രാജു അറിയിച്ചു. മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാന്റെ നേതൃത്വത്തിലുള്ള 15 അംഗ പാനലിനാണ് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |