തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പരീക്ഷ ഒഴിവാക്കിയ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠനമികവ് രേഖ ഒമ്പതാം ക്ലാസിനു മാത്രമായി നൽകാൻ തീരുമാനം. ഒന്നു മുതൽ എട്ടു വരെയുള്ള വിദ്യാർത്ഥികളുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
ഒമ്പതിലെ വിദ്യാർത്ഥികൾ 10നകം ഉത്തരങ്ങളെഴുതി പുസ്തകരൂപത്തിലുള്ള രേഖ സ്‌കൂളിലെത്തിക്കണം. അദ്ധ്യാപകർ ഇവയുടെ മൂല്യനിർണയം നടത്തി 25നകം പ്രൊമോഷൻ പട്ടിക പ്രസിദ്ധീകരിക്കണം. മൂല്യനിർണയം അതത് പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടത്തേണ്ടത്.
കഴിഞ്ഞയാഴ്ചയാണ് പഠനമികവ് രേഖകളുടെ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് നൽകിയത്. എല്ലാവരെയും വിജയിപ്പിക്കുമെങ്കിലും വർക്ക് ബുക്കുകളുടെ അടിസ്ഥാനത്തിലാകും ഒന്നുമുതൽ ഒമ്പതു വരെയുള്ള വിദ്യാർത്ഥികളുടെ അന്തിമ സ്കോർ നിശ്ചയിക്കുക.
പ്ലസ് ടുമൂല്യനിർണയം മാറ്റിവച്ചു
തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു. മേയ് 10ന് ആരംഭിക്കാനിരിക്കുന്ന എസ്.എസ്.എൽ.സി മൂല്യനിർണയവും മാറ്റിവച്ചേക്കുമെന്നാണ് സൂചന. കൊവിഡ് ആശങ്ക നിലനില്ക്കെ മൂല്യനിർണയ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളായേക്കാമെന്നും പൊതുഗതാഗത സംവിധാനങ്ങളുടെ കുറവ് ക്യാമ്പുകളിലെത്തിച്ചേരാൻ അദ്ധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വ്യക്തമാക്കി അദ്ധ്യാപക സംഘടനകൾ വിദ്യാഭ്യാസ വകുപ്പിന് കത്തു നല്കിയിരുന്നു. മൂല്യനിർണയം വൈകുന്നതോടെ ഫലപ്രഖ്യാപനവും വൈകിയേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |