കൊച്ചി:എൻജിനീയറിംഗ് പ്രവേശനം പൂർത്തിയാക്കാനുള്ള സമയ പരിധി നീട്ടാനാവില്ലെന്ന് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ) ഹൈക്കോടതിയിൽ അറിയിച്ചു.
ഒക്ടോബർ ഒന്നിന് പ്രവേശനം തുടങ്ങി 25 നു പൂർത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ആഗസ്റ്റ് ഒന്നിനു ക്ളാസ് തുടങ്ങണമെന്ന് പാർശ്വനാഥ് ചാരിറ്റബിൾ ട്രസ്‌റ്റ് കേസിൽ സുപ്രീം കോടതി വിധിയുണ്ട്. കൊവിഡ് മൂലം ഇത്തവണ സമയക്രമം മാറ്റിയത് സുപ്രീം കോടതിയുടെ അനുമതിയോടെയാണ്. അത് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കണമെന്നും എ.ഐ.സി.ടി.ഇയുടെ അഭിഭാഷകൻ വിശദീകരിച്ചു.
പ്രവേശനം പൂർത്തിയാക്കാൻ എ.ഐ.സി.ടി.ഇ കൂടുതൽ സമയം നൽകിയാൽ എൻജിനീയറിംഗ് പ്രവേശനത്തിന് പ്ളസ് ടു മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടാമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് ഹൈക്കോടതി നിലപാടു തേടിയപ്പോഴാണ് സമയം നീട്ടാനാവില്ലെന്ന് എ.ഐ.സി.ടി.ഇ വിശദീകരിച്ചത്.
മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കുമെന്നിരിക്കെ എൻജിനീയറിംഗ് പ്രവേശനത്തിന് പ്ളസ് ടുവിന്റെ മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും വിദ്യാർത്ഥികളും നൽകിയ ഹർജി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഉത്തരവിനായി മാറ്റി.
കൊവിഡ് രൂക്ഷമായതിനാൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ ഇത്തവണ പ്ളസ് ടു പരീക്ഷ നടത്തിയിരുന്നില്ല. പകരം പത്ത്, പതിനൊന്ന് ക്ളാസുകളിലെ മാർക്കു കൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കുന്ന സ്കീമിന് സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നു. അതു തൃപ്തികരമല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റിന് അവസരം നൽകാനും നിർദ്ദേശിച്ചിരുന്നു. ഇംപ്രൂവ്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി കഴിയുന്നതിലുള്ള ആശങ്ക കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ അനുമതിയോടെ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതിയവരെ എ.ഐ.സി.ടി.ഇയുടെ ടൈം ഷെഡ്യൂളിന്റെ പേരിൽ ഒഴിവാക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. തുടർന്നാണ് ഹർജികൾ ഉത്തരവിനു മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |