തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കത്തിനുള്ള ഇ-ഓഫീസ് സോഫ്‌റ്റ്‌വെയറിലുണ്ടായ സാങ്കേതിക തകരാർ ഇന്നലെയും പരിഹരിക്കാൻ കഴിയാഞ്ഞതോടെ ഭരണം സ്തംഭനാവസ്ഥയിലേക്ക്. ഫയൽ നമ്പർ ലഭിക്കാത്തതിനാൽ സാധാരണ ഉത്തരവുകളും കോടതി കേസുകളിലുള്ള ഉത്തരവുകളും ഇറക്കാൻ കഴിയുന്നില്ല. സെക്രട്ടേറിയറ്റിന് പുറത്ത് ഇ- ഓഫീസ് സംവിധാനം ബന്ധിപ്പിച്ചിട്ടുള്ള കളക്ടറേറ്റ് അടക്കമുള്ള ഓഫീസുകളിലും സേവനങ്ങൾ തടസ്സപ്പെട്ടു. ഉത്തരവുകൾ ഇറക്കാനാകാതെ വന്നാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ജീവനക്കാർ. ഇന്നലെ പലവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ എത്തിയവരും ഏറെ ബുദ്ധിമുട്ടി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ഇ - ഓഫീസ് തകരാറിലായത്. ശനിയാഴ്ച ജോലികൾ പൂർണ്ണമായും തടസ്സപ്പെട്ടു. മീറ്റിംഗിനുള്ള അത്യാവശ്യ ഫയലുകൾ ജീവനക്കാർ എഴുതി മേലുദ്യോഗസ്ഥർക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിൽ എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇടയ്ക്ക് സോഫ്‌റ്റ്‌വെയർ പ്രവർത്തനക്ഷമമായെങ്കിലും ജോലി തുടരാനായില്ല. ഡേറ്റാബേസിലെ ഹാർഡ്‌വെയറിലുണ്ടായ തകരാറാണ് പ്രശ്നമെന്ന് ഇ - ഓഫീസ് സംവിധാനത്തിന്റെ ചുമതലയുള്ള എൻ.ഐ.സി അറിയിച്ചു. ബദൽ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിച്ചു വരുന്നതായും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |