ഡോക്ടറുമായി സംസാരിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : നമസ്ക്കാരം ഡോക്ടർ എന്നു പറഞ്ഞ് ഇ സഞ്ജീവനി സ്ക്രീനിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ടപ്പോൾ ഡോക്ടർ അഭിന്യ ആദ്യമൊന്ന് അമ്പരന്നു. മന്ത്രി തുടർന്ന് സംസാരിച്ചതോടെയാണ് ഡോക്ടർക്ക് കാര്യം മനസിലായത്. കൊവിഡ് കാലത്ത് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനായി സജ്ജമാക്കിയ ഇ സഞ്ജീവനിയുടെ പ്രവർത്തനം വിലയിരുത്താനാണ് സാധാരണ രോഗികൾ ചികിത്സതേടുന്നത് പോലെ ഒ.പിയെടുത്ത് ഇ സഞ്ജീവനിയിൽ പ്രവേശിച്ചത്. കൊവിഡ് രൂക്ഷമായതോടെ ധാരാളം പേർ ഇ സഞ്ജീവനി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇ സഞ്ജീവനിയുടെ പ്രവർത്തനം, ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ് സമയം എന്നിവ മനസിലാക്കാനാണ് മന്ത്രി നേരിട്ട് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിൽ എത്തിയത്.
പേര് രജിസ്റ്റർ ചെയ്ത് ടോക്കൺ നമ്പർ കിട്ടിയ ശേഷം ഒന്നര മിനിറ്റ് മാത്രമാണ് മന്ത്രിക്ക് ക്യൂവിൽ കാത്തിരിക്കേണ്ടി വന്നത്. പിന്നാലെ വീഡിയോ കോൺഫറൻസിലൂടെ തൃശൂരിൽ നിന്നുള്ള ഡോക്ടർ അഭിന്യ ഓൺലൈനിൽ വന്നു. തുടർന്ന് ഡോക്ടറോട് ടെലിമെഡിസിൻ അനുഭവങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. രോഗികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. ഇന്ന് 50 രോഗികൾക്ക് കൺസൾട്ടേഷൻ നൽകി.രാവിലെ എട്ടു മുതൽ ഉച്ചവരെയാണ് ഡ്യൂട്ടി സമയം. 90 ശതമാനവും സത്യസന്ധമായ രോഗികളാണെന്നും ഡോക്ടർ പറഞ്ഞു.
ഇ സഞ്ജീവനിയിൽ ഡോക്ടർമാരെ കാണുന്നതിനുള്ള കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |