തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച നടപടി 2022 മാർച്ച് 31വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണിതെന്ന് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗിന്റെ ഉത്തരവിൽ സൂചിപ്പിച്ചു. ലാസ്റ്റ് ഗ്രേഡ്, പാർട്ട് ടൈം ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡ് മൂലം ഇത് മൂന്നാം തവണയാണ് ലീവ് സറണ്ടർ ആനുകൂല്യം തുടർച്ചയായി മരവിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം ലീവ് സറണ്ടർ തുക പി.എഫിൽ ലയിപ്പിച്ചിരുന്നു. അതിന് ശേഷം 2020 നവംബർ 15നും 2021 ജൂലായ് 26നും തുടർന്ന് ഇന്നലെയും ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചു. ജൂലായിൽ ഇറക്കിയ ഉത്തരവിൽ നവംബർ 30 വരെയാണ് മരവിപ്പിച്ചിരുന്നത്. അതിന്റെ കാലാവധി തീർന്നതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്.
ഒരു വർഷത്തെ അവകാശപ്പെട്ട അവധിയിൽ ഉപയോഗിക്കാത്ത മുപ്പത് ദിവസത്തെ അവധിയാണ് സറണ്ടർ ചെയ്ത് പണം വാങ്ങുന്നത്. ഇത് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ്. ഒരു തവണ ഇത് വിതരണം ചെയ്യുന്നതിന് സർക്കാരിന് 1400 കോടി രൂപ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |