ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ വിപുലമായ അധികാരങ്ങൾ ശരിവച്ച വിധി പുനഃപരിശോധിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി ആ വിധിയിലെ രണ്ടു വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചു.
ഇ. ഡിയുടെ പ്രഥമവിവര റിപ്പോർട്ടായ ഇ.സി.ഐ.ആർ (എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) കുറ്റാരോപിതന് നൽകേണ്ട, നിരപരാധിത്വം തെളിയിക്കാനുള്ള ബാദ്ധ്യത കുറ്റാരോപിതനാണ് എന്നീ വ്യവസ്ഥകളാണ് പുനഃപരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ജാമ്യത്തിനുള്ള കർശന വ്യവസ്ഥകളും പുനഃപരിശോധിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചു.
ജസ്റ്റിസ് എ. എം. ഖാൻവിൽക്കറിന്റെ മൂന്നംഗ ബെഞ്ചിന്റെ ജൂലായ് 27ലെ വിധിയിലാണ് ഈ വ്യവസ്ഥകൾ. ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചതിനാൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ്‌മാരായ ദിനേശ് മഹേശ്വരിയും സി.ടി. രവികുമാറും ഉൾപ്പെട്ട ബെഞ്ചാണ് പുനഃപരിശോധന തീരുമാനിച്ചത്. പുനഃപരിശോധനാ ഹർജികൾ ചേംബറിൽ കേൾക്കാതെ അസാധാരണ നടപടിയായി തുറന്ന കോടതിയിൽ വാദം കേട്ട ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജികളെ എതിർത്തു. വിധി മുഴുവനായും പുനഃപരിശോധിക്കണമെന്ന കപിൽ സിബലിന്റെ ആവശ്യവും കോടതി തള്ളി.
ഇ.ഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എം.എൽ.എ) ഭരണഘടനാ സാധുത ജൂലായ് 27ലെ വിധി ശരിവച്ചിരുന്നു. ഈ വിധിക്കെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവരാണ് പുനഃപരിശോധനാ ഹർജി നൽകിയത്. ഹർജിക്കാർക്കും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഇന്ന് വിരമിക്കുന്നതിനാൽ പുതിയ ജഡ്‌ജി ഉൾപ്പെട്ട ബെഞ്ച് നാല് ആഴ്ച് കഴിഞ്ഞ് കേസ് പരിഗണിക്കും.
കള്ളപ്പണ നടപടികളിൽ ഇടപെടില്ല
കള്ളപ്പണം തടയാനുള്ള സർക്കാരിന്റെ നടപടികളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണവും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനെ പൂർണമായും പിന്തുണയ്‌ക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾ രാജ്യത്തിന് താങ്ങാനാവില്ല. വിദേശത്തുനിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനെ കോടതി പിന്തുണയ്‌ക്കും. എന്നാൽ, ഈ നിയമത്തിലെ ചില വ്യവസ്ഥകളിൽ പുനർവിചിന്തനം വേണം.
അസാധാരണ സാഹചര്യങ്ങളിൽ വിചാരണയ്ക്കുമുമ്പ് സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡിയെ അനുവദിക്കുന്നതിൽ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജസ്റ്റിസ് ഖാൻവിൽക്കറുടെ വിധി
പാർലമെന്റ് പാസാക്കിയ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനെതിരെ കാർത്തി ചിദംബരം, കാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി തുടങ്ങിയവരുടെ 241 ഹർജികളിലാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കറുടെ ബെഞ്ച് ഇ.ഡിയുടെ അധികാരങ്ങൾ ശരിവച്ചത്.
ഈ നിയമപ്രകാരം ഇ.ഡിക്ക് അറസ്റ്റിനും പരിശോധനയ്‌ക്കും അധികാരം
സ്വത്ത് മരവിപ്പിക്കാം, കണ്ടുകെട്ടാം. ഇത് ഭരണഘടന വിരുദ്ധമല്ല
പ്രഥമ വിവര റിപ്പോർട്ട് (ഇ.സി.ഐ.ആർ) ഇ.ഡിയുടെ രഹസ്യ രേഖ. പ്രതിക്ക് നൽകേണ്ട
ഇ.ഡി പൊലീസ് അല്ലാത്തതിനാൽ എഫ്.ഐ.ആറും ഇ.സി.ഐ.ആറും ഒന്നല്ല
തീരുമാനം ഉചിതമെന്ന്
സുപ്രീം കോടതിയുടെ തീരുമാനം ഉചിതമാണ്. ഇ.ഡി രജിസ്റ്റർ ചെയ്യുന്ന കള്ളപ്പണക്കേസുകളിലെ ഇ.സി.ഐ.ആർ പൊലീസിന്റെ എഫ്.ഐ.ആർ തന്നെയാണ്. ജാമ്യാപേക്ഷ നൽകാനടക്കം ഇതിന്റെ കോപ്പി വേണം. ഇതു നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.
നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വവും ബാദ്ധ്യതയും കുറ്റാരോപിതനാണെന്നതാണ് രണ്ടാമത്തേത്. ചെയ്യാത്ത കുറ്റം ചെയ്തില്ലെന്ന് തെളിയിക്കണമെന്ന് എങ്ങനെ ഒരാളോടു പറയും? ഇ.സി.ഐ.ആർ പോലും നൽകാതെ ഒരാളോടു നിരപരാധിയാണെന്ന് തെളിയിക്കാൻ പറയുന്നത് കാട്ടു നീതിയാണ്.
ടി. അസഫ് അലി
മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |