കൊച്ചി: കിഫ്ബിയുടേതല്ലാതെ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടോയെന്ന് ഇ.ഡി അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന് പരിശോധിക്കാനെന്ന പേരിൽ ഒന്നര വർഷമായി ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് കിഫ്ബി നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. നാഷണൽ തെർമ്മൽ പവർ കോർപ്പറേഷൻ, ദേശീയപാത അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ മസാല ബോണ്ടുകൾ ഇറക്കിയിട്ടുണ്ടെങ്കിലും അവയെക്കുറിച്ചൊന്നും അന്വേഷണം നടത്തുന്നില്ലെന്ന് കിഫ്ബിക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ ആരോപിച്ചു. ഹർജി 23ന് വീണ്ടും പരിഗണിക്കും.
കിഫ്ബിയുടെ മസാലബോണ്ടിന്റെ പേരിൽ ഇ.ഡി സമൻസ് നൽകിയത് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കാൻ മാറ്റി. കേസിൽ സോളിസിറ്റർ ജനറലോ അഡിഷണൽ സോളിസിറ്റർ ജനറലോ ഹാജരാകുമെന്നും, ഇതിന് സമയം വേണമെന്നും ഇ.ഡിയുടെ അഭിഭാഷകൻ അറിയിച്ചു.
ഹർജി വീണ്ടും പരിഗണിക്കുന്നതുവരെ തോമസ് ഐസക്കിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
മറ്റു കമ്പനികളെപ്പോലെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ടുകൾ ഇറക്കിയതെന്നും, കേരളത്തെ ഇക്കാര്യത്തിൽ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും കിഫ്ബി ആരോപിച്ചു. ഇത്തരം സാഹചര്യമുണ്ടായാൽ വിദേശകമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കും. നാടിന്റെ അടിസ്ഥാന വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കിഫ്ബിയുടെ അഭിഭാഷകൻ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |