ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം നീതിപൂർവമായ വിചാരണയ്ക്കാണെന്നും സ്വപ്നയുടെ രഹസ്യമൊഴി ഇത് ന്യായീകരിക്കുന്നുണ്ടെന്നും
സുപ്രീംകോടതിയിൽ ഇ.ഡി വ്യക്തമാക്കി. വിചാരണ പുറത്തേക്ക് മാറ്റരുതെന്ന സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിനുള്ള മറുപടിയാണിത്.
വിചാരണ മാറ്റുന്നത് സംസ്ഥാന ജുഡിഷ്യറിയെ അപമാനിക്കലല്ല. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നുമില്ല. നീതിപൂർവമായ വിചാരണയാണ് ലക്ഷ്യം. സംസ്ഥാനം ചൂണ്ടിക്കാണിച്ച ചില കേസുകൾ വിചാരണ മാറ്റാനുള്ള ഹർജിക്ക് തടസമല്ല. സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ തങ്ങളുടെ ആവശ്യത്തിൽ കഴമ്പുണ്ട്. അധികാരം ദുർവിനിയോഗം ചെയ്‌ത സർക്കാർ പല വിവരങ്ങളും മറച്ചുപിടിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഇ.ഡി ആരോപിക്കുന്നു.
കപിൽ സിബലിന്
15.5 ലക്ഷം വീതം
കേസിൽ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഓരോ സിറ്റിംഗിനും ഫീസ് 15.5 ലക്ഷം രൂപ. കേസ് പരിഗണിച്ച ഒക്‌ടോബർ 10ന് ഹാജരായതിന് 15.5 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന നിയമ സെക്രട്ടറി വി. ഹരിനായരാണ് ഉത്തരവിറക്കിയത്. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കുമ്പോഴും സിബലാണ് ഹാജരാകുക. കേരളത്തിനു വേണ്ടി ഹാജരാകാൻ സ്റ്റേറ്റ് അറ്റോർണി അടക്കമുള്ളവർ ഉണ്ടെന്നിരിക്കെയാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി സിബലിനെ ഇറക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |