എടപ്പാൾ: കിഫ്ബിയിൽ നിന്ന് 13.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച എടപ്പാൾ ഫ്ലൈഓവർ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ എടപ്പാൾ ടൗണിൽ അനുഭവപ്പെട്ടിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാവും. നിരത്തുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ശ്രമം തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡ് ശൃംഖല ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. മലയോര - തീരദേശ ഹൈവേയും ദേശീയപാത വികസനവും യാഥാർത്ഥ്യമായാൽ വലിയ മുന്നേറ്റമുണ്ടാകും. ജലപാത യാഥാർത്ഥ്യമായാൽ റോഡിലെ വാഹനപ്പെരുപ്പം കുറയുമെന്നും മന്ത്രി പറഞ്ഞു.
ഡോ. കെ.ടി. ജലീൽ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രി വി. അബ്ദുറഹ്മാൻ വിശിഷ്ടാതിഥിയായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഒഫ് കേരള മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |