കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മിൽ അരനൂറ്റാണ്ട് മുമ്പുണ്ടായ 'മല്ലയുദ്ധ'ത്തിന്റെ പേരിൽ തലശേരി ഗവ. ബ്രണ്ണൻ കോളേജ് മാദ്ധ്യമങ്ങളിൽ നിറയുമ്പോൾ, ആ കോളേജ് സ്ഥാപിച്ച ബ്രണ്ണൻ സായ്‌പിനെ പറ്റിയുള്ള ഓർമ്മകൾ തിരയടിക്കുന്നു. കടൽക്ഷോഭത്തിൽ തകർന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് തലശേരി തീരത്ത് എത്തിയ എഡ്വേർഡ് ബ്രണ്ണൻ. 'കപ്പൽച്ചേതം കൊണ്ടുവന്ന കരുണാമയൻ' എന്നാണ് സാഹിത്യകാരനും കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള വിശേഷിപ്പിച്ചത്. തലശേരിയിലെ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സായ്‌പിന്റെ കഥയ്‌ക്ക് രണ്ട് നൂറ്റാണ്ട് പഴക്കമുണ്ട്. 1800കളുടെ തുടക്കത്തിൽ തലശേരിയിൽ എത്തി,1859ൽ മരിച്ച ബ്രിട്ടീഷുകാരൻ. നാട്ടുകാരുടെ ബ്രണ്ണൻ സായ്പ്പ്.
കപ്പലിൽ കാബിൻ ബോയി
1784 ൽ ലണ്ടനിലാണ് ബ്രണ്ണന്റെ ജനനം,. 1810 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ. പിന്നീട് സഹകമ്പനിയായ ബോംബെ മറൈൻ സർവീസസിൽ. കപ്പലിൽ കാബിൻ ബോയ് ആയിരുന്നു. കപ്പൽ തലശേരിക്ക് അടുത്ത് കടലിൽ തകർന്നു. ബ്രണ്ണൻ സായ്പ്പ് നീന്തി തീരത്തെത്തി. തലശേരിയിൽ സ്ഥിരതാമസമാക്കി.
ടെലിച്ചെറി പുവർ ഫണ്ട്
പാവങ്ങളെ സഹായിക്കാൻ 1846ൽ അദ്ദേഹം ടെലിച്ചെറി (തലശേരി ) പുവർ ഫണ്ട് എന്ന ട്രസ്റ്റ് രൂപീകരിച്ചു. 3000 രൂപ ആദ്യ വിഹിതം. ഒടുവിൽ ആകെ സമ്പാദ്യമായ 1,50,000 രൂപയും ട്രസ്റ്റിന് നൽകി. അദ്ദേഹത്തിന്റെ വിൽപ്പത്ര പ്രകാരം നാട്ടുകാർക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ തലശേരി പട്ടണത്തിൽ 1861ൽ 'ഫ്രീ സ്‌കൂൾ' സ്ഥാപിച്ചു. ഇതാണ് ബ്രണ്ണൻ കോളേജ് ആയത്.
1866ൽ ബാസൽ ജർമ്മൻ മിഷൻ സ്‌കൂളുമായി സംയോജിപ്പിച്ചു. 1868 ൽ ഹൈസ്‌കൂളായി. 1871 ൽ ബാസൽ മിഷൻ നടത്തിപ്പ് കൈൊഴിഞ്ഞു. 1883 ൽ ജില്ലാ ഗവൺമെന്റ് സ്‌കൂളായി. 1884 ൽ തലശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വർഷത്തിനു ശേഷം ബ്രണ്ണൻ കോളേജ് ആയി. കോഴിക്കോടിനും മംഗളൂരിനുമിടയിലുള്ള ആദ്യ കോളേജായി. 1949ൽ സ്‌കൂളിനെ വേർപെടുത്തി ചിറക്കരയിലേക്ക് മാറ്റി. 1958ൽ കോളേജ് ധർമ്മടത്തേക്ക് പോയതോടെ സ്‌കൂൾ പഴയ കെട്ടിടത്തിൽ തിരിച്ചെത്തി.
ബ്രണ്ണന്റെ മകൾ
ബ്രണ്ണൻ അവിവാഹിതനായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, തലശേരി സ്വദേശിയായ ഫ്ലോറ എന്ന സ്ത്രീയിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നെന്ന് ബ്രണ്ണനെ കുറിച്ച് പഠിച്ച ആ കോളേജിലെ ഡോ. എ. വൽസലൻ പറയുന്നു. ഫ്‌ളോറ ബ്രണ്ണന്റെ ശവകുടീരം ഊട്ടി സെന്റ് സ്റ്റീഫൻസ് ചർച്ചിൽ അദ്ദേഹം കണ്ടെത്തി.
1830ലാണ് കല്ലറ സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |