തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രതിദിന ഉത്പാദനം 75 ലക്ഷമാക്കാനുള്ള പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പ്. സ്‌കൂൾ പൗൾട്രി ക്ളബ്ബ്, കെപ്കോയുമായി സഹകരിച്ച് നഗരപ്രദേശങ്ങളിൽ കോഴി വളർത്തൽ തുടങ്ങിയ പദ്ധതികളിലൂടെ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.
ആഴ്ചയിൽ 2,250 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ കഴിയുന്ന തരത്തിൽ സംരംഭകത്വ പദ്ധതികളും വിഭാവനം ചെയ്യുന്നു. രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാലുത്പാദനത്തിൽ ഏതാണ്ട് സ്വയംപര്യാപ്തത കൈവരിച്ചെങ്കിലും മുട്ടയുടെ കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രതിവർഷം 310 കോടി കോഴിമുട്ടയാണ് സംസ്ഥാനത്ത് എത്തുന്നത്. 40 കോടി താറാവ് മുട്ടകളും. തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഏറ്റവുമധികം എത്തുന്നത്. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തുന്നുണ്ട്.
കേരളത്തിൽ ഒരു വർഷം 529 കോടി കോഴിമുട്ട ആവശ്യമുണ്ടെന്നാണ് കണക്ക്. 218.18 കോടി മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 310.88 കോടിയുടെ കുറവ്. ഇതിലൂടെ 1500 കോടിയാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്. ഘട്ടംഘട്ടമായി ഇത് കുറയ്ക്കുകയാണ് ലക്ഷ്യം.
താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടനാട്ട് താറാവ് ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. താറാവ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |