തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്നലെ വലിയ പെരുന്നാൾ ആഘോഷിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പരമാവധി 40 പേരെയാണ് പള്ളികളിലെ നമസ്‌ക്കാരത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നത്. ഇന്നലെ രാവിലെ എല്ലാ ജമാഅത്തുകളുടേയും ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനയും നമസ്‌ക്കാരവും നടന്നു.
പ്രാർത്ഥനയിൽ പങ്കുകൊണ്ട വിശ്വാസികൾ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണ പുതുക്കി. സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും, സത്യത്തിന്റെയും ആഘോഷമായ ബക്രീദിന്റെ ചടങ്ങുകളിൽ സ്‌നേഹവും ആശംസകളും പങ്കുവച്ചു. മഹല്ല് കമ്മിറ്റികളുടെ കീഴിലും ഒറ്റയ്ക്കും ബലികർമ്മം നടന്നു. പെരുന്നാൾ നമസ്‌ക്കാരത്തിന് ശേഷം ബലികർമ്മങ്ങൾ ആരംഭിച്ചു. വീടുകളിൽ വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിനമായിരുന്നു . മതപണ്ഡിതന്മാർ ഈദ് സന്ദേശം നൽകി.
വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വള്ളക്കടവ് വലിയപള്ളി ജുമാമസ്ജിദിൽ നടന്ന ബലി പെരുന്നാൾ നിസ്‌കാരത്തിന് ചീഫ് ഇമാം ഹാഫിസ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി നേതൃത്വം നൽകി. പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിട്ട ഘട്ടങ്ങളിൽ സ്രഷ്ടാവിന് സമ്പൂർണ്ണ സമർപ്പിതരായി ജീവിച്ചു വിജയം നേടിയ മുൻഗാമികളെ അനുധാവനം ചെയ്യണമെന്നും, സ്വയം ത്യാഗത്തിനു തയ്യാറായി സഹജീവികൾക്ക് കൈത്താങ്ങാവാൻ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ പാളയം ജുമാമസ്ജിദ്, മണക്കാട് വലിയപള്ളി, സെൻട്രൽ ജുമാമസ്ജിദ്, ശാസ്തമംഗലം, അട്ടക്കുളങ്ങര, ചാല, തമ്പാനൂർ, വഴുതക്കാട്, കരമന, കല്ലാട്ടുമുക്ക്, പേരൂർക്കട, മെഡിക്കൽ കോളേജ്, പൂന്തുറ പുത്തൻപള്ളി, കേശവദാസപുരം, ശ്രീകാര്യം, വട്ടിയൂർക്കാവ്, ബീമാപ്പള്ളി, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ്, കാട്ടാക്കട താലൂക്കുകളിലെ വിവിധ ജമാഅത്തുകളിലും ഈദ് ആഘോഷം നടന്നു. ഇമാമുമാർ നമസ്‌ക്കാരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |