കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിൽ കേസ് ഡയറി, പരാതിക്കാരിയുടെ മൊഴി, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ രേഖകളെല്ലാം ഇന്നു ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് തിരുവനന്തപുരം സെഷൻസ് കോടതിക്ക് ഈ നിർദ്ദേശം നൽകിയത്. ഹർജികൾ 17നു വീണ്ടും പരിഗണിക്കും.
പരാതിക്കാരിക്കെതിരെ 48 കേസുകൾ നിലവിലുണ്ടെന്ന് എൽദോസിന്റെ അഭിഭാഷകൻ ഇന്നലെ വ്യക്തമാക്കിയപ്പോൾ ഇവയുടെ വിശദാംശങ്ങൾ അറിയേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാൻ വന്ന വ്യക്തിയാണ് പരാതിക്കാരി. ഇവർ എൽദോസിന്റെ ഫോണും പാസ് വേഡും കൈവശപ്പെടുത്തി ബ്ളാക്ക് മെയിൽ ചെയ്യുകയാണുണ്ടായതെന്നും അഭിഭാഷകൻ വിശദീകരിച്ചു. ഒരു കോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരി ഭീഷണിപ്പെടുത്തിയതിനെതിരെ എൽദോസിന്റെ ഭാര്യ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ ആദ്യ പരാതിയിൽ ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞിട്ടില്ലെന്നും 14 ദിവസത്തിനുശേഷമാണ് ലൈംഗിക പരാതി ഉന്നയിച്ചതെന്നും എൽദോസിന്റെ അഭിഭാഷകൻ വാദിച്ചു.
പരാതിക്കാരിയുടെ രഹസ്യമൊഴി പരിഗണിക്കാതെയാണ് തിരുവനന്തപുരം അഡി. സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് സർക്കാർ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |