തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രായമുള്ള നാട്ടാനപ്പട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് കോട്ടൂരിന്റെ സോമൻ എന്ന സോമനാഥൻ. പ്രായം 80 പിന്നിട്ടെങ്കിലും യൗവനമാണ്. കുളിയും കാടുകയറ്റവുമായി കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ ആനകൾക്കൊപ്പം ഈ മുത്തശ്ശൻ ഹാപ്പിയാണ്. പ്രായമുള്ള നാട്ടാനയെന്ന പേര് ഗിന്നസ് ബുക്കിൽ ചേർക്കുന്നതിന് സോമനുവേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ് വനം വകുപ്പ്.
വിതുര, പേപ്പാറ റേഞ്ചിൽ കാടിറങ്ങിയ കൊലകൊല്ലിയെ അടക്കം നിരവധി കാട്ടാനകളെ സോമൻ മെരുക്കിയിട്ടുണ്ട്. 33-ാമത്തെ വയസിലാണ് സോമനെ വനം വകുപ്പിന് ലഭിച്ചത്. തുടർന്ന് കുങ്കി ട്രെയിനിംഗ് പൂർത്തിയാക്കി. കോന്നി ആനക്കൊട്ടിലിലായിരുന്നു ജോലി. കൂപ്പിൽ തടി പിടിക്കലടക്കമുള്ള ജോലികൾ ചെയ്‌തു. 15 വർഷം മുമ്പ് 65-ാം വയസിൽ വിരമിച്ചു. ഇപ്പോൾ പെൻഷൻ ബുക്കുമുണ്ട്. വലതു കണ്ണിന്റെ ചെറിയ കാഴ്ചക്കുറവ് മാത്രമാണ് ആകെയുള്ള അസ്വസ്ഥത.
സോമന്റെ ഡയറ്റ്
റിട്ടേർമെന്റ് ജീവിതം ആസ്വദിക്കുന്ന സോമന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് ഭക്ഷണം നൽകുന്നത്. രാവിലെ 7.30ന് പുല്ല് നൽകും. തുടർന്ന് 8.30ന് മറ്റാനകൾക്കൊപ്പം കുളിപ്പിക്കാൻ നെയ്യാർ ഡാം റിസർവോയറിൽ കൊണ്ടുപോകും. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പോഷക സമൃദ്ധമായ ഭക്ഷണം റെഡി. മൂന്നു കിലോ വീതം അരിയും റാഗിയും, ഒരു കിലോ വീതം ചെറുപയർ ഗോതമ്പും ചേർത്തുണ്ടാക്കുന്ന ചോറിൽ ശർക്കരയും ഉപ്പും കുഴച്ച് നൽകും.
ദിവസം 250 കിലോ പുല്ല് നൽകും. ഇതിൽ 180 കിലോ തീറ്റപ്പുല്ല്, 30 കിലോ പ്ലാവില, 20 കിലോ മറ്റിനം പുല്ല് എന്നിവയുണ്ടാകും. ആഴ്ചയിൽ രണ്ടു ദിവസം സോമനെ മറ്റാനകൾക്കൊപ്പം കാട്ടിൽ കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |