പിന്തുണ പ്രകടമാക്കി
സമുദായ സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ വൈകിട്ട് കൊടിയിറങ്ങാനിരിക്കെ,സമുദായ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തത്രപ്പാടിലാണ് മൂന്നു മുന്നണികളും. അതിനിടെ പിന്തുണ ആർക്കെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മതസംഘടനകൾ രംഗത്തെത്തി.
യാക്കോബായ സഭ എൽ.ഡി.എഫിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, അവരുമായി പള്ളിത്തർക്കമുള്ള ഓർത്തഡോക്സ് സഭയുടെ നിലപാട് സമദൂരം തുടരുമെന്നാണ്.ഫലത്തിൽ അത് യു.ഡി.എഫിനുള്ള പിന്തുണയെന്ന് വ്യാഖ്യാനമുണ്ടായി. സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും തങ്ങളുടെ അസ്തിത്വം
നിലിറുത്താൻ സഹായിക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നുമാണ് യാക്കോബായ
മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് വെളിപ്പെടുത്തിയത്.എന്നാൽ,മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരേ നടന്ന ആക്രമണങ്ങൾ ഓർമ്മപ്പെടുത്തുന്ന ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ ലക്ഷ്യമിടുന്നത് ബി.ജെ.പിയെയാണ്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടുകളും വിദേശ സംഭാവനകളും മരവിപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് ആരോപിക്കുന്ന ലത്തീൻ അതിരൂപത ബിഷപ് തോമസ് ജെ.നെറ്റോ,കേരള
പൊലീസിന്റെ റിപ്പോർട്ടാവാം കാരണമെന്നും കുറ്റപ്പെടുത്തുന്നു.പിന്തുണ യു.ഡി.എഫിനെന്ന് വ്യക്തം. പത്തനംതിട്ടയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭ അനിൽ ആന്റണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
സമസ്തയിൽ ഭിന്നത
എൽ.ഡി.എഫിനാണോ, യു.ഡി.എഫിനാണോ പിന്തുണ നൽകേണ്ടതെന്ന കാര്യത്തിൽ സമസ്തയിലെ ചേരി തിരിവും പ്രകടം. മുസ്ലിം ലീഗ്
നേതൃത്വത്തിന്റ നിലപാടുകളെ രൂക്ഷമായി കടന്നാക്രമിച്ച് രംഗത്തെത്തിയ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകളിൽ എൽ.ഡി.എഫിനുള്ള ഉറച്ച പിന്തുണ പ്രകടം.എന്നാൽ,സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് പ്രസിഡന്റ്
ജെഫ്രി മുത്തുക്കോയ തങ്ങളാണെന്ന് പറഞ്ഞ് എസ്.വൈ.എസ് ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി രംഗത്തെത്തി.
പരസ്യ പ്രതികരണത്തിന് മുതിർന്നില്ലെങ്കിലും,സമസ്തയിലെ ഭിന്നത തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് നേതൃത്വം.
അതിനിടെയാണ്, കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തെ സമ്പത്ത് വീതം വയ്ക്കുന്നതിൽ മുൻഗണന മുസ്ലിങ്ങൾക്കാവുമെന്ന മോദിയുടെ പ്രസംഗം വിവാദമായത്.വർഗീയ ഭിന്നതയ്ക്ക് വഴി വയ്ക്കുന്ന പരാമർശമെന്നാണ് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തുന്നത്.കോൺഗ്രസും ത്രിണമൂലും ഇടതു പാർട്ടികളും തിരഞ്ഞെടപ്പ് കമ്മിഷന് പരാതി നൽകാനൊരുങ്ങുകയാണ്. രാജസ്ഥാനിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം.
ഒന്നാം ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ തിരിച്ചടി ഭയന്നാണ് മോദി വർഗീയ ഭിന്നതയ്ക്ക് വഴിവയ്ക്കുന്ന പരാമർശം നടത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
സമുദായ സമവായങ്ങൾ സൃഷ്ടിക്കുന്ന അടിയൊഴിക്കുകളാവും ഇനിയുള്ള ദിവസങ്ങളിൽ നിർണായകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |