തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുത്ത കെ.എസ്.ഇ.ബിയിലെ ഓഫീസർമാരും തൊഴിലാളികളും കൂടി സഹകരിച്ചതോടെ ഇന്നലെ വൈദ്യുതി തടസം ഉണ്ടായ മേഖലകളിൽ അത് കഴിയുന്നത്ര വേഗം പരിഹരിക്കാനായി. മഴയെത്തുടർന്ന് നിരവധി ട്രാൻസ്‌ഫോർമറുകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ച് വൈദ്യുതി വിതരണം തടസപ്പെട്ട എറണാകുളം, പെരുമ്പാവൂർ, കോട്ടയം, പാലാ സർക്കിളുകളിൽ സ്ഥിരം തൊഴിലാളികളും കരാർ തൊഴിലാളികളും ഉദ്യോഗസ്ഥരും സജീവമായി ഇടപെട്ട് വൈകിട്ട് അഞ്ചോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. ഉച്ചയ്ക്ക് 12ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ മേഖലാ ചീഫ് എൻജിനിയർമാരേയും ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരേയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. തുടർപ്രവർത്തനം ആവശ്യമുള്ള സർക്കിളുകളിൽ വൈകിട്ട് 5.30ന് വീണ്ടും വീഡിയോ കോൺഫറൻസ് വഴി വിലയിരുത്തൽ നടത്തി. ഉദ്യോഗസ്ഥരിൽ 22.5ശതമാനവും തൊഴിലാളികളിൽ 7.5ശതമാനവും മാത്രമാണ് ഇന്നലെ ജോലിക്ക് ഹാജരായത്. എന്നാൽ, അത്യാവശ്യ സന്ദർഭങ്ങളിൽ പണിമുടക്കിയവരും രംഗത്തിറങ്ങുകയായിരുന്നു.
എക്സി.എൻജിനീയറെ
സസ്പെൻഡ് ചെയ്തു
സെക്രട്ടേറിയറ്റ്, ജനറൽ- തൈക്കാട് ആശുപത്രികൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനു ഒരാഴ്ചയായി അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടർന്ന് സസ് പെൻഡ് ചെയ്തു. അവധിക്ക് അപേക്ഷിക്കാതെ 22 മുതൽ സംസ്ഥാനത്തിന് പുറത്തു പോയതായി ചീഫ് വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |