■നിയമനം വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് ആക്ഷേപം
തിരുവനന്തപുരം:പ്രതിവർഷം 9000 കോടിയോളം രൂപയുടെ വൈദ്യുതി കരാർ ഇടപാടുകൾക്ക് അംഗീകാരം നൽകേണ്ട സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ നാഥനാല്ലാത്ത സ്ഥിതി.പുതിയ ചെയർമാന്റെയും, ടെക്നിക്കൽ അംഗത്തിന്റെയും നിയമനം
വൈകുന്നതിന് പിന്നിൽ സർക്കാരിന്റെ രാഷ്ട്രീയ താത്പര്യമെന്ന് ആക്ഷേപം.
സ്വകാര്യ കുത്തകകളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നാല് കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നിഷേധിച്ചത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് നീക്കം നടക്കുന്നുണ്ട്. സംസ്ഥാനസർക്കാർ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തലപ്പത്ത് സർക്കാർ അനുകൂല വ്യക്തികൾ വന്നാൽ പ്രശ്നങ്ങൾ അവസാനിക്കും.എന്നാൽ റെഗുലേറ്ററി കമ്മിഷൻ നിയമനവ്യവസ്ഥകളിൽ രാഷ്ട്രീയ ഇടപെടലിനുള്ള സാദ്ധ്യത കുറവാണ്. ഇതാണ് പുന:സംഘടന വൈകാൻ കാരണം.
ചെയർമാനുൾപ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മിഷനിലുള്ളത്. ഇതിൽ ടെക്നിക്കൽ അംഗത്തിന്റെ കാലാവധി 2020ഏപ്രിൽ28നും ചെയർമാന്റെ കാലാവധി 2022 ജൂലായ് 17നും പൂർത്തിയായി. നിയമമനുസരിച്ച് ,ഒഴിവുണ്ടാകുന്നതിന് ആറു മാസം മുമ്പ് നിയമന നടപടികൾ തുടങ്ങണം. എന്നാൽ,ടെക്നിക്കൽ അംഗത്തിന്റെ നിയമനത്തിന് 2021 ഫെബ്രുവരി 2നാണ് സർക്കാർ നടപടി തുടങ്ങിയത്. 95 പേർ അപേക്ഷിച്ചു. ഇടത് അനുകൂല സംഘടനാ നേതാവിനെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷൻ ജസ്റ്റിസ് വി.കെ. മോഹനൻ രാജിവച്ചതോടെ, നിയമന നടപടികളും സ്തംഭിച്ചു. ഇപ്പോൾ ജസ്റ്റിസ് സി.കെ.രാമചന്ദ്രൻനായരെ ചെയർമാനാക്കി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയില്ല. ഇടതുസംഘടനാ നേതാവിനെ നിയമിക്കാൻ വഴിയൊരുക്കുന്ന തരത്തിൽ നിയമനം പഴയ സെലക്ഷൻ കമ്മിറ്റിക്കു
തന്നെ നൽകാനും, ചെയർമാൻ നിയമനം പുതിയ കമ്മിറ്റിയെ ഏൽപ്പിക്കാനുമുള്ള സർക്കാർ താത്പര്യത്തിന് നിയമ തടസ്സമുണ്ടെന്ന് നിയമ വകുപ്പ് ഉപദേശിച്ചതിനാലാണ് ഉത്തരവ് വൈകുന്നത്.
കമ്മിഷൻ
പ്രതിസന്ധിയിൽ
അംഗത്തിന്റെയും ചെയർമാന്റെയും ഒഴിവുകൾ നികത്താതിരുന്നതോടെ, വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രവർത്തനം പ്രതിസന്ധിയിലായി. അംഗമായിരുന്ന വേണുഗോപാൽ 2020 ഏപ്രിലിൽ വിരമിച്ച ശേഷം പകരം നിയമനമുണ്ടായില്ല. കഴിഞ്ഞ ജൂലായ് 17നാണ് ചെയർമാനായിരുന്ന പ്രേമൻ ദിനരാജൻ വിരമിച്ചത്. പുതിയ ചെയർമാനെയും നിയമിച്ചില്ല. ഇപ്പോഴുള്ളത് വൈദ്യുതി മേഖലയിൽ പരിചയമില്ലാത്ത അംഗം മാത്രമാണ്.
സാങ്കേതിക വിഭാഗത്തിൽ നിന്നുള്ള അംഗം ഇല്ലാതായതോടെ, വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും വൈദ്യുതി വാങ്ങൽ ഇടപാടുകളും നിലച്ചു. കമ്മിഷന്റെ അനുമതിയില്ലാതെ പുറത്തു നിന്ന് വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെടാൻ ബോർഡിന് കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |