രാജാക്കാട്: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചിന്നക്കനാലിൽ കാട്ടാന ചെരിഞ്ഞു. സംഭവത്തിൽ സ്ഥലമുടമ മണിയാൻകുടി സ്വദേശി പാൽകുളംകുടിയിൽ സുരേഷ് സോമനെതിരെ (40) വനംവകുപ്പ് കേസെടുത്തു. വനവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ് പ്രായം വരുന്ന പിടിയാന അപകടത്തിൽപ്പെട്ടത്. മൂന്ന് വയസ് പ്രായമുള്ള ഒരു കുട്ടിയും ഇതിനുണ്ട്. സ്ഥലത്ത് വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ നിരവധി വൈദ്യുതി വേലികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ അമിതമായി വൈദ്യുതി കടത്തിവിട്ടതാണ് അപകടത്തിന് കാരണം. ആനയുടെ തുമ്പിക്കൈയിൽ ഷോക്കേറ്റ് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. വനംവകുപ്പ് ഇലക്ട്രിക്കൽ എൻജിനിയർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഷോക്കേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചതായി ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ആഫീസർ ശ്രീകുമാർ പറഞ്ഞു. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആരംഭിച്ചതായും എസ്.എഫ്.ഒ പറഞ്ഞു. വനം വകുപ്പിലെ വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തി ജഡം സംസ്‌കരിക്കും. ചെരിഞ്ഞ പിടിയാനയോടൊപ്പം കുട്ടിയാനയുൾപ്പെടെ ആറ് ആനകൾ വേറെയും ഉണ്ടായിരുന്നു. 301 കോളനിക്ക് സമീപം ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങാതെ നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ പ്രദേശത്ത് മാത്രം ഷോക്കേറ്റ് ചെരിഞ്ഞത് മൂന്ന് കാട്ടാനകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |