SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.37 PM IST

മിന്നൽ വേഗം ; 450 പേർക്ക് 5 ലക്ഷം, കേരളകൗമുദി റിപ്പോർട്ടിൽ അടിയന്തര നടപടി

endo

കാസർകോട്: മൂവായിരത്തിയെഴുന്നൂറിലേറെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം വീതം നൽകാൻ സർക്കാർ ഇരുന്നൂറ് കോടി രൂപ അനുവദിച്ചിട്ടും ഇത്രയും നാളായി വെറും എട്ടുപേർക്ക് മാത്രം വിതരണം ചെയ്ത കാസർകോട് ജില്ലാ കളക്ടറേറ്റിൽ നിന്ന് ഇന്നലെ മിന്നൽ വേഗത്തിൽ 450 പേർക്ക് തുക കൈമാറി.

9.3 കോടി രൂപയാണ് ഇത്രയുംപേരുടെ അക്കൗണ്ടുകളിലെത്തിയത്. മുഴുവൻ തുകയും അനുവദിക്കാതെ മൂന്നു ലക്ഷം വീതം പിടിച്ചുവച്ചും നേരത്തെ ക്രൂരത കാട്ടിയിരുന്നു.അവർക്കുള്ള മൂന്നു ലക്ഷം ഉൾപ്പെടെയാണ് ഇന്നലെ അക്കൗണ്ടിലെത്തിയത്. അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ ആയിരം പേർക്ക് തുക കൈമാറാനുള്ള തീവ്ര യജ്ഞവും തുടങ്ങി. ഇന്ന് രണ്ടാം ശനിയാഴ്ചയുടെ അവധിയാണെങ്കിലും എൻഡോസൾഫാൻ സെല്ലിൽ ജീവനക്കാർ ജോലിക്കെത്തും. `എൻഡോസൾഫാനെക്കാൾ മാരകം ഈ ഉദ്യോഗസ്ഥർ' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി മുഖ്യവാർത്ത നൽകിയതിനു പിന്നാലെയാണ് മിന്നൽ വേഗത്തിൽ കാര്യങ്ങൾ നീങ്ങിയത്.

മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി.ഗോവിന്ദനും ഇടപെടുകയും അർഹതപ്പെട്ട മുഴുവൻ പേർക്കും നഷ്ടപരിഹാരം ഉടനടി നൽകണമെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തതോടെ കാസർകോട് കളക്ടറേറ്റിൽ ഇന്നലെ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിച്ചത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിൽ കാസർകോട് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ. ഡി. എം. എ. കെ. രമേന്ദ്രനോട് പണം കൊടുത്തതിന്റെയും ബാക്കിയുള്ളവരുടെയും കണക്കുകൾ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അവധിയിലുള്ള ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അടിയന്തര നടപടി സ്വീകരിക്കാൻ എ. ഡി. എമ്മിന് നിർദ്ദേശം നൽകി. എൻഡോസൾഫാൻ സെല്ലിൽ ഡെപ്യുട്ടി കളക്ടറായി രണ്ടു ദിവസം മുമ്പ് ചുമതല ഏറ്റെടുത്ത ശശിധരൻ പിള്ള നടപടികൾ ഊർജിതമാക്കി. രജിസ്‌ട്രേഷൻ പഴയത് ആണെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങുകയും പണം കൊടുക്കുന്നതിന് വെരിഫിക്കേഷൻ നടത്തുകയും വേണമെന്നും എല്ലാം സുതാര്യമാക്കാനാണ് ഓൺലൈൻ പോർട്ടൽ തുടങ്ങിയതെന്നും ഫിനാൻസ് ഓഫീസർ ശിവപ്രസാദ് കേരള കൗമുദിയോട് പറഞ്ഞു.

വിജിലൻസ് അഴിമതി കേസിൽ ഉൾപ്പെട്ട് ഡെപ്യൂട്ടി കളക്ടർ സസ്‌പെൻഷനിലായതോടെ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു എൻഡോസൾഫാൻ സെൽ. പരാതികളുമായി സെല്ലിൽ എത്തുന്നവരോട് മോശം പെരുമാറ്റം നിത്യസംഭവമാണെന്ന് ദുരിതബാധിതരും സന്നദ്ധ സംഘടനകളും ആരോപിച്ചിരുന്നു.

ധനസഹായം

3718:

ധനസഹായത്തിന്

അർഹരായവർ

458:

ഇന്നലെ ഉൾപ്പെടെ

ധനസഹായം ലഭിച്ചവർ

3260:

ഇനി അർഹതയുള്ളവർ

`കളക്ടറേറ്റിൽ നേരിട്ട് അപേക്ഷ നൽകിയവർ വീണ്ടും ഓൺലൈനായി അപേക്ഷിക്കേണ്ടതില്ല. അപേക്ഷ നൽകാത്ത ദുരിത ബാധിതർ മതിയായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിച്ചാൽ എത്രയും വേഗം ധനസഹായം ലഭ്യമാക്കും.'

-ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്

കാസർകോട് ജില്ലാകളക്ടർ

`അധികൃതർ കാണിക്കുന്ന വീഴ്ച പുറത്തുകൊണ്ടുവന്ന കേരളകൗമുദിക്ക് അഭിനന്ദനങ്ങൾ. ദുരിത ബാധിതരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ഇനിയും തുക നൽകിയില്ലെങ്കിൽ കളക്ടറേറ്റ് പടിക്കൽ സമരം നടത്തും.'

-രാജ്‌മോഹൻ ഉണ്ണിത്താൻ,

കാസർകോട് എം.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENDOSUFAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.