തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ എൻട്രൻസ് പരീക്ഷയിലെ സ്കോർ മാത്രം അടിസ്ഥാനമാക്കി ഇക്കൊല്ലത്തെ എൻജിനിയറിംഗ് പ്രവേശനം നടത്തണമെന്ന എൻട്രൻസ് കമ്മിഷണറുടെ ശുപാർശ സർക്കാർ തള്ളി. എൻട്രൻസ് സ്കോറും പ്ലസ് ടു മാർക്കും സംയോജിപ്പിച്ച് റാങ്ക് നിർണയിക്കുന്ന നിലവിലെ രീതി തുടരാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സി.ബി.എസ്.ഇ, ഐ.എസ്.സി ബോർഡുകൾ 12-ാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു.
എൻജിനിയറിംഗ് പ്രവേശനത്തിന് എൻട്രൻസ് സ്കോർ മാത്രം പരിഗണിച്ചാൽ, പരിശീലനം ലഭിക്കാത്ത മിടുക്കരായ വിദ്യാർത്ഥികൾ പിന്തള്ളപ്പെടുമെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. പൂർണമായി ക്ലാസ് നടത്താതെയാണ് ഇക്കൊല്ലം ഹയർസെക്കൻഡറി പരീക്ഷ നടത്തിയത്.
കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടാൻ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികൾ എൻട്രൻസിൽ പിന്തള്ളപ്പെടുന്ന സാഹചര്യം ചർച്ചയായതോടെയാണ് പ്ലസ് ടു മാർക്ക് കൂടി റാങ്ക് ലിസ്റ്റിന് പരിഗണിച്ചുതുടങ്ങിയത്. ഇതോടെ, പ്രവേശന പരീക്ഷയിൽ സ്കോർ അല്പം കുറഞ്ഞാലും പ്ലസ് ടുവിന് മികച്ച മാർക്കു നേടിയവർക്ക് മുന്നിലെത്താൻ കഴിഞ്ഞിരുന്നു.
നിലവിലെ രീതി
960 മാർക്കിന്റെ എൻട്രൻസ് പരീക്ഷയിൽ കിട്ടുന്ന സ്കോറിനൊപ്പം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ പ്ളസ് ടുവിന് കിട്ടിയ മാർക്കിന് തുല്യപരിഗണന നൽകിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
കോടതിയുടെ വിലക്ക്
മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ട്. പ്രവേശനത്തിന് പ്ളസ് ടു മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാർത്ഥികളും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.
73,943
വിദ്യാർത്ഥികളാണ് ഇത്തവണ എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |