തിരുവനന്തപുരം: കേരളത്തിലെമ്പാടും യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെ സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമുൾപ്പെടെ തള്ളിപ്പറഞ്ഞതാണ്. എൽ.ഡി.എഫും ഈ സംഭവത്തെ അപലപിച്ചതാണ്. പൊലീസും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്.
മുഖ്യമന്ത്രിയെ വിമാനത്തിൽവെച്ച് ആക്രമിച്ച സംഭവത്തെ അപലപിക്കാൻ യു.ഡി.എഫ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. നേരിട്ടുള്ള അക്രമണത്തിനാണ് അവിടെ തുനിഞ്ഞത്. എന്നിട്ടും അത് അപലപിക്കേണ്ടതാണെന്ന് യു.ഡി.എഫ് നേതാക്കൾക്ക് തോന്നിയിട്ടില്ല. മാത്രമല്ല അക്രമകാരികളെ മാലയിട്ട് സ്വീകരിക്കുന്ന സമീപനമാണവർ സ്വീകരിച്ചത്. രണ്ട് സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ പുറത്ത് വന്നിട്ടുള്ളത്.
പത്രപ്രവർത്തകരെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭവത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. വയനാട്ടിൽ ദേശാഭിമാനിക്ക് നേരെയും ആക്രമണമുണ്ടായി. കണ്ണൂരിൽ മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിക്കാൻ യു.ഡി.എഫുകാർ ശ്രമിച്ചു.
സംസ്ഥാനത്തെമ്പാടും കലാപമഴിച്ചുവിടാനും പത്രക്കാരെ ഭീഷണിപ്പെടുത്താനും പത്രസ്ഥാപനത്തെ ആക്രമിക്കാനുമുള്ള ഈ പരിശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |