പ്രതികരിക്കുമ്പോൾ ജാഗ്രത കാട്ടണം
മാദ്ധ്യമ വ്യാഖ്യാനമെന്ന് ജയരാജൻ
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് സ്വയം വെട്ടിലാവുകയും പാർട്ടിയെ വെട്ടിലാക്കുകയും ചെയ്ത എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. പ്രതികരിക്കുമ്പോൾ ജാഗ്രതയും സൂക്ഷ്മതയും വേണം. പാർട്ടി നയം നോക്കണം. മുന്നണി വിപുലീകരണമല്ല എൽ.ഡി.എഫിന്റെ അടിയന്തര ലക്ഷ്യമെന്ന നയം സംസ്ഥാനസമ്മേളനം അംഗീകരിച്ചതാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എന്നാൽ എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് താൻ പറഞ്ഞതിനെ മാദ്ധ്യമങ്ങൾ ലീഗിനോട് കൂട്ടിക്കെട്ടി വ്യാഖ്യാനിച്ചതാണെന്ന് ജയരാജൻ യോഗത്തിൽ വിശദീകരിച്ചു. മുസ്ലിംലീഗ് വന്നാലെന്താണ് നിലപാടെന്ന് ചോദിച്ചപ്പോൾ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് നിലപാടെന്ന് മറുപടി നൽകി. അല്ലാതെ ലീഗിനെ താൻ ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രതികരിക്കുമ്പോൾ അവധാനതയോടെ വേണമെന്ന് യോഗം നിർദ്ദേശിച്ചു.
പ്രസ്താവന വിവാദമായതോടെ ജയരാജൻ കഴിഞ്ഞ ദിവസംതന്നെ നിലപാട് തിരുത്തിയിരുന്നു. ഇന്നലെ കൂടുതൽ വിശദമായി തിരുത്തൽ പ്രസ്താവന ഫേസ്ബുക്കിലൂടെ അദ്ദേഹം പുറത്തുവിട്ടു. കൺവീനർ പദവിയേറ്റെടുത്തപ്പോൾ പെട്ടെന്നുണ്ടായ ആവേശപ്രകടനമാണ് ജയരാജനിൽ നിന്നുണ്ടായതെന്നാണ് സി.പി.എം നേതാക്കൾ പലരും കരുതുന്നത്. തന്റെ പ്രസ്താവന ലീഗിലും യു.ഡി.എഫിലും ആശയക്കുഴപ്പമുണ്ടാക്കാൻ വഴിവച്ചുവെന്ന് ജയരാജനും വിശ്വസിക്കുന്നു.
മുന്നണി വിപുലീകരണം അജൻഡയിലില്ലെന്ന് സി.പി.എം സമ്മേളനത്തിനിടെ നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതാണ്. കക്ഷികൾക്ക് പകരം യു.ഡി.എഫ് വിട്ടുവരുന്ന നേതാക്കളെ സി.പി.എമ്മിലും ഘടകകക്ഷികളിലും ഉൾപ്പെടുത്തുന്ന രീതി പരമാവധി പ്രോത്സാഹിപ്പിക്കും. ലീഗ് ബന്ധം വിട്ടുവരുന്നവരെയും ഉൾക്കൊള്ളും. മുസ്ലിം ജനവിഭാഗങ്ങളെ കൂടുതലായി പാർട്ടിയോട് അടുപ്പിക്കുന്നതിൽ സി.പി.എമ്മിന് മുന്നേറാനായിട്ടുണ്ട്. ലീഗ് വിമതരെയടക്കം സ്ഥാനാർത്ഥികളാക്കി പ്രോത്സാഹിപ്പിക്കുന്ന പരീക്ഷണങ്ങൾ തുടരും. അതിനിടയിൽ ഒരു പാർട്ടിയായി ലീഗിനെ ഉൾക്കൊള്ളേണ്ട സാഹചര്യമില്ലെന്നാണ് സി.പി.എം സംസ്ഥാനസമ്മേളനം വിലയിരുത്തിയത്.
ലീഗില്ലാതെ തന്നെ
ശക്തിയുണ്ടെന്ന് ജയരാജൻ
മുസ്ലിംലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവർത്തിച്ച ഇ.പി. ജയരാജൻ, ലീഗില്ലാതെയാണ് എൽ.ഡി.എഫ് ഭരണത്തിലേറിയതും തുടർ ഭരണത്തിലെത്തിയതുമെന്ന് ചൂണ്ടിക്കാട്ടി. എൽ.ഡി.എഫിന്റെ സീറ്റുനില 91ൽ നിന്ന് 99ആയി ഉയർന്നു. എൽ.ഡി.എഫ് നയത്തിൽ ആകൃഷ്ടരായി കൂടുതൽ പേർ വരുന്നുണ്ട്. വ്യക്തികളും ഗ്രൂപ്പുകളും ഇതിലുണ്ട്. അത്തരത്തിൽ എൽ.ഡി.എഫ് വിപുലീകരിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |